പൊതുവിപണിയിൽ അരിവില കുതിക്കുന്നു. മൂന്നു മുതൽ 15 രൂപ വരെയാണ് വിവിധ അരിയിനങ്ങൾക്ക് വിലകൂടിയത്. ആന്ധ്രയിൽ നിന്നുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻകാരണം.
മലയാളികൾക്ക് ഏറ്റവും പ്രിയമുള്ള അരിയാണ് ജയയും സുലേഖയും. പ്രധാനമായും ആന്ധ്ര പ്രദേശിൽ നിന്നാണ് ഇവ രണ്ടും വരുന്നത് ഒരു കിലോക്ക് 34 രൂപയായിരുന്നു ജയ അരിയുടെ ചില്ലറ വിൽപ്പന വില. ഇത് 41ഉും 42ഉും ആയി ഉയർന്നു. സുലേഖ 36 ൽനിന്ന് 40ലേക്കണ് ഉർന്നത്. എല്ലാ അരി ഇനങ്ങൾക്കും വില കുതിച്ചുകയറുകയാണ്. ഈ വിലക്കയറ്റത്തിന് മുന്നിൽ സാധാരണക്കാർ പകച്ചു നിൽക്കുകയാണ്
ഡൊപ്പി അരിയുടെ വില 37 ൽ നിന്ന് 42 ലേക്കും, ചമ്പ 38 ൽ നിന്ന് 42ലേക്കും കൂടി. പൊന്നി അരിയുടേയും കൈമ ഉൾപ്പെടെയുള്ള വിവിധ ബിരിയാണി അരിയുടെയും വിലയാണ് ഏറ്റവും ഉയർന്നത്. പൊന്നിയുടെ വില 63 ആണ്. നേരത്തെ ഇത് 56 ആയിരുന്നു. കൈമ അരിയുടെ വില 85 ൽ നിന്ന് 100 ലേക്കാണ് ഉയർന്നത്. ആന്ധ്രയിൽ നെല്ല് ഉത്പാദനം കുറഞ്ഞിട്ടുണ്ട്. പക്ഷെ അതമാത്രമല്ല പ്രശ്നത്തിന് അടിസ്ഥാനം, കൃത്രിമമായി സൃഷ്ടിക്കുന്ന ക്ഷാമമാണ് യഥാർഥ കാരണമെന്ന് വ്യാപാരികൾപറയുന്നു. ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നും വരുന്ന ജയഅരിയോട് മലയാളികൾക്ക് പ്രിയം കുറവാണ്. മൂന്നുമാസമായി കാര്യമായി കുറഞ്ഞ ആന്ധ്ര അരിയുടെ ലഭ്യത ഫ്രെബ്രുവരിയിലെങ്കിലും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.