അരിക്ക് 21% വരെ വില കൂടിയതായി നിയമസഭയിൽ മന്ത്രി പി.തിലോത്തമൻ സമ്മതിച്ചു. ബ്രാൻഡഡ് അരിക്കാണു വില കാര്യമായി വർധിച്ചത്. ജയ അരിക്കു 10–11 രൂപ വരെ കൂടിയിട്ടുണ്ട്. ആന്ധ്രയിൽനിന്നുള്ള അരി ഉടനെത്തുമെന്നും വില കുറഞ്ഞു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തെ ചില കേന്ദ്രങ്ങളാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതെന്നും ആരോപിച്ചു. അരിയുൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. കേന്ദ്ര ക്വോട്ട കുറച്ചതിനെത്തുടർന്നുണ്ടായ അരി ദൗർലഭ്യവും വിലക്കയറ്റത്തിനു കാരണമാണെന്ന വികാരം സഭയിലുണ്ടായി. രണ്ടുലക്ഷം ടൺ അരി കൂടി ലഭിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രത്തെ ഒരുമിച്ചു സമീപിക്കാൻ ധാരണയായെങ്കിലും സർക്കാരിന്റെ ദൗർബല്യം പ്രതിസന്ധിക്കു കാരണമാണെന്നതിൽ പ്രതിപക്ഷം ഉറച്ചുനിന്നു. പിടിപ്പുകെട്ട മന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിഷേധിച്ച് അവർ സഭ വിടുകയും ചെയ്തു.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും മൂന്ന് അരിക്കട തുടങ്ങി സംസ്ഥാനത്തിന്റെ അരി പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണു സർക്കാരെന്നു നോട്ടിസ് അവതരിപ്പിച്ച എം.ഉമ്മർ പരിഹസിച്ചു. വില നിയന്ത്രിക്കാനുള്ള കാമ്പുള്ള ഒരു നടപടിയും ഇല്ല. മമതാ ബാനർജി അറിഞ്ഞു ബംഗാളിൽനിന്ന് അരി കിട്ടാൻ പോകുന്നില്ല. അതുകൊണ്ടു ബദൽമാർഗം നോക്കണം– ഉമ്മർ ആവശ്യപ്പെട്ടു.
ആന്ധ്ര അരിയുടെ വരവു കുറഞ്ഞതാണു പ്രതിസന്ധിക്കു പ്രധാന കാരണമെന്നു മന്ത്രി പറഞ്ഞു. പണം കൃത്യമായി നൽകാത്തതുകൊണ്ടും മറ്റും അവർക്കു സപ്ലൈകോയുമായി നേരിട്ട് ഇടപാടിനു താൽപര്യമില്ല. ഈ അവസരം കൊല്ലത്തെ ചില കേന്ദ്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നു. അതു കർശനമായി നേരിടും. എല്ലാ ജില്ലകളിലും അരിക്കടകൾ ഉടൻ തുടങ്ങും.
യുഡിഎഫ് ഭരിച്ച കാലത്ത് ഒരു അരിമണിയുടെ കുറവ് ഇവിടെ ഉണ്ടായിട്ടുണ്ടോ എന്നു ചെന്നിത്തല ചോദിച്ചു. അഞ്ചുവർഷവും വില കൂട്ടില്ല എന്നു പറഞ്ഞ് അധികാരത്തിലേറിയവരെക്കൊണ്ട് ഈ നാട് ഇതിനകം പൊറുതിമുട്ടി. ഭക്ഷ്യവകുപ്പിന്റെ പിടിപ്പുകേടാണു വിലക്കയറ്റത്തിനു മൂലകാരണം. കേന്ദ്രവുമായി ചർച്ചയ്ക്കു ഭക്ഷ്യമന്ത്രിയെ മുഖ്യമന്ത്രി കൂടെ കൊണ്ടുപോകുക പോലും ചെയ്തില്ലെന്നും അദ്ദേഹം പരിഹസിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു. പ്രതിപക്ഷത്തോടോപ്പം കെ.എം.മാണിയുടെ പ്രത്യേക ബ്ലോക്കും ബിജെപി അംഗം ഒ.രാജഗോപാലും വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു സഭ വിട്ടു.
ഭരണ – പ്രതിപക്ഷ വാക്പോര്
ഭക്ഷ്യഭദ്രതാ നിയമം വന്നതോടെ സംസ്ഥാന ക്വോട്ട വെട്ടിക്കുറച്ച പ്രശ്നത്തിലേക്കു സഭ കടന്നപ്പോൾ കിട്ടിയ ക്വോട്ട എന്തുകൊണ്ട് എഫ്സിഐയിൽനിന്നു വിതരണം ചെയ്തില്ലെന്നായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഫ്സിഐയിലെ ഒരു തൊഴിലാളി സംഘടന ഉയർന്ന അട്ടിക്കൂലി ചോദിച്ചു നിസ്സഹകരിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. പ്രശ്നം ഒരു മാസംകൊണ്ടു പരിഹരിച്ചു എന്നു മന്ത്രി അവകാശപ്പെട്ടപ്പോൾ മൂന്നുമാസം എന്നായി ചെന്നിത്തല. ക്വോട്ട വെട്ടിക്കുറച്ചതും അധിക ക്വോട്ട കിട്ടാതെ പോയതും എന്തുകൊണ്ട് എന്നതിനെച്ചൊല്ലി ഭരണ–പ്രതിപക്ഷങ്ങൾ രൂക്ഷ വാക്പോരിലായി. മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വാദമുഖങ്ങൾ അവതരിപ്പിച്ചു.