അരിവിലയ്ക്കൊപ്പം കേരളത്തിലെ വീട്ടമ്മമാരുടെ നെഞ്ചിടിപ്പുകൂടിയാണ് കുതിച്ചുയരുന്നത്. വിലവർധന കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും എന്നതാണ് ഇവരുടെ ആശങ്ക. അരിവില ഹാഫ് സെഞ്ചുറിയിലെത്തിയതാണ് വീട്ടമ്മമാരുടെ ഈ ആശങ്കയ്ക്ക് കാരണം.
തൂശനിലയിൽ തുമ്പപ്പുചോറ് വിളമ്പി വീട്ടുകാരെ ഊട്ടാൻ ഇപ്പോഴത്തെ അവസ്ഥയിൽ ചെലവേറും. പക്ഷെ അരിയില്ലാതെ എന്തുചെയ്യുമെന്നാണ് ഇവരുടെ ചോദ്യം. വിലനിയന്ത്രിക്കാൻ സർക്കാർ ഇടപെടലാണ് പ്രതീക്ഷിക്കുന്നത്.
നാൽപത്തി നാലുരൂപയാണ് കുറുവയുടെ വില. ആവശ്യക്കാർ ഏറെയുള്ള പൊന്നിയരിക്ക് വില 46. ആന്ധ്രയിൽ നിന്ന് അരിയെത്താതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. വിലയേറി നിൽക്കുന്ന ജയക്കും, പാലക്കാടൻ മട്ടയ്ക്കും മലബാറിൽ ചെലവ് കുറവാണ്.