പാട്ടത്തിന് നൽകിയ ഭൂമി സംബന്ധിച്ച റവന്യൂ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് വൈകും. സംസ്ഥാനമാകെയുള്ള ഭൂമി നേരിട്ട് പരിശോധിക്കാൻ സമയെമെടുക്കുമെന്ന് ഉദ്യോഗസ്ഥർ സർക്കാരിനെ ധരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാമൂഹിക, സാമുദായിക സംഘടനകൾക്കും നൽകിയ ഭൂമി തിരിച്ച് പിടിക്കുക എളുപ്പമാകില്ലെന്ന അഭിപ്രായം ഭരണ മുന്നണിയിൽ തന്നെ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞമാസം 18ാം തീയതിയാണ് പാട്ട ഭൂമി പരിശോധിക്കാൻ റവന്യൂ വകുപ്പിനോട് സർക്കാർ നിർദ്ദേശിച്ചത്. സ്ഥല പരിശോധന, പരതികൾ കേൾക്കാനുള്ള സിറ്റിംങ് എന്നിവ റവന്യൂ സെക്രട്ടറിയും ലാന്റ് റവന്യൂ കമ്മിഷണറും ആരംഭിച്ചിട്ടില്ല. സ്കൂളുകൾ, കോളജുകൾ, തുടങ്ങി ക്ളബുകൾക്കും ഹോസ്റ്റലുകൾക്കും സാംസ്ക്കാരിക സാഥാപനങ്ങൾക്കും വരെ സർക്കാർ ഭൂമി പാട്ടത്തിന് നൽകിയിട്ടുണ്ട്. വിവിധ മത, സാമുദായിക സംഘടനകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ നൽകിയ ഭൂമിയാണ് ഇതിൽ നല്ലൊരു പങ്ക്. എൻ.എസ്.എസ്. എസ്.എൻ.ഡി.പി. വിവിധ ക്രിസ്ത്യൻസഭകൾ എന്നിവക്കെല്ലാം ഇത്തരത്തിൽ ഭൂമി പതിച്ച് നൽകിയിട്ടുണ്ട്. ഗാന്ധി സ്മാരക നിധി, വൈ.എം.സി.എ എ തുടങ്ങിയ സാമൂഹിക സംഘടനകൾക്കും ഭൂമി ലഭിച്ചിട്ടുണ്ട്. ട്രിവാൻഡ്രം ക്ളബ്, കൊച്ചിൻ ക്ളബ്, പോലുള്ള മുന്തിയ ക്ളബുകളും സർക്കാരിൽ നിന്ന് ഭൂമി പാട്ടത്തിന് ലഭിച്ചവയിൽപെടുന്നു. പലരും പാട്ട വ്യവസ്ഥകളിൽ പറഞ്ഞ പ്രകാരമല്ല പ്രവർത്തിക്കുന്നത്.
പാട്ട തുക കൂട്ടിയശേഷം കുടിശ്ശിക വരുത്തിയവരും ഏറെയാണ്. എന്നാൽ ഈ ഭൂമി തിരിച്ച് പിടിക്കുക സർക്കാരിനെ സംബന്ധിച്ചിടത്തോളം എളുപ്പാമാകില്ല. പാട്ടകുടിശ്ശികക്ക് ഒറ്റത്തവണ തീർപ്പാക്കൽ അനുവദിക്കുന്നത് പരിഗണിക്കുന്നുണ്ട്. പാഴായി ഇട്ടിരിക്കുന്ന ഭൂമി എന്ത് ചെയ്യണമെന്നതിനെ കുറിച്ചും നയപരമായ തീരുമാനം വേണം. ഉദ്യോഗസ്ഥ തലത്തിലെ റിപ്പോർട്ട് ലഭിച്ചാലും ഭരണമുന്നണിയുടെ നയപരമായ തീരുമാനത്തെ ആശ്രയിച്ചു മാത്രമെ ഒരു ചുവടെങ്കിലും മുന്നോട്ട് വെക്കാനാകൂ എന്ന് വ്യക്തം.