ലോ അക്കാദമി ഭൂമി വിനിയോഗം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് തന്നെ കൈമാറാൻ റവന്യൂ സെക്രട്ടറിക്ക് റവന്യൂ മന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ സമ്മർദത്തിന് വഴങ്ങി റിപ്പോർട്ടിൽ മാറ്റം വരുത്തിയാൽ നിയമപരമായി നേരിടുമെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കി. അതിനിടെ ലോ അക്കാദമി വളപ്പിലെ വിവാദ ഹോട്ടൽ കെ.എസ്.യു പ്രവർത്തകർ പൂട്ടിച്ചു.
ലോ അക്കാദമിയിലെ ഭൂമിസംബന്ധിച്ച് ആദ്യം നൽകിയ ഇടക്കാല റിപ്പോർട്ട് മാറ്റി അന്തിമ റിപ്പോർട്ട് ഇന്ന് തന്നെ നൽകാനാണ് കളക്ടറക്ക് റവന്യൂ സെക്രട്ടറി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് പരിശോധിച്ച ശേഷമായിരിക്കും റവന്യൂ സെക്രട്ടറി പി.എച്ച് കുര്യൻ ശുപാർശയടങ്ങിയ അന്തിമ റിപ്പോർട്ട് വകുപ്പ് മന്ത്രിക്ക് കൈമാറുന്നത്. വിദ്യഭ്യാസ ആവശ്യത്തിന് നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന റിപ്പോർട്ട് നാളത്തെ മന്ത്രിസഭ യോഗവും പരിഗണിചേക്കും. അതേസമയം മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തെ തുടർന്ന് റിപ്പോർട്ടിൽ മാറ്റം വരുത്തിയാൽ കോടതിയെ സമീപിക്കുമെന്ന് നിരാഹാരം കിടക്കുന്ന കെ മുരളിധരൻ പറഞ്ഞു.
ഇതിനിടെ ലോ അക്കാദമി കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ കെ എസ് യു പ്രവർത്തകർ പൂട്ടിച്ചു. എന്നാൽ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്ക് ശാഖ പൂട്ടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ആറാം ദിനം നിരാഹാരം തുടരുന്ന കെ മുരളിധരന്റെ ആരോഗ്യനില വഷളായ്. അദ്ദേഹത്തെ ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്.