എം ജി സർവകലാശാല ബിരുദ, ബിരുദാനന്തര പരീക്ഷാഫലങ്ങൾ വൈകുന്നത് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുന്നു. റെഗുലർ വിദ്യാർഥികളുടെ പരീക്ഷാ പേപ്പർ മൂല്യനിർണയത്തിന് അധ്യാപകർക്ക് നൽകിയിരുന്ന പ്രത്യേക വേതനം നിർത്തലാക്കിയതാണ് വീഴ്ചയ്ക്ക് കാരണം. ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ഇതോടെ തുലാസിലായിരിക്കുന്നത്.
ഫെബ സാബു എം ജി സർവകലാശാലയ്ക്ക് കീഴിലെ കോളജിൽ മലയാളം ബിരുദാനന്തര ബിരുദം നാലാം സെമസ്റ്റർ വിദ്യാർഥിനിയാണ്. ജന്മനാ കാഴ്ച ശക്തിയില്ലാത്ത ഈ പെൺകുട്ടി വിധിയോട് കഠിനമായി പോരാടിയാണ് ഇതുവരെയെത്തിയത്. ക്ലാസിൽ അധ്യാപകർ പഠിപ്പിക്കുന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്ത ശേഷം പിന്നീട്ട് കേട്ട് പഠിക്കുന്നു. ഉൾക്കാഴചയുടെ കരുത്തിൽ മുന്നോട്ട് പോകുന്ന ഈ പെൺകുട്ടിയ്ക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു ജോലി വേണമെന്നാണ് ആഗ്രഹം. എന്നാൽ ഫെബയുടെ ഈ ആഗ്രഹത്തിന് വിലങ്ങുതടി സർവകലാശാലയാണ്, കാരണം മറ്റൊന്നുമല്ല സമയത്ത് മൂല്യ നിർണയം നടക്കുന്നില്ല. ആദ്യ മൂന്ന് സെമസ്റ്ററുകളിലെ പരീക്ഷ കഴിഞ്ഞെങ്കിലും ഇതുവരെ ഫലം പുറത്തുവന്നിട്ടില്ല. നാലാം സെമസ്റ്റർ അവസാനിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം. ഈ സാഹചര്യത്തിൽ റിസൽട്ട് വന്നശേഷംതുടർ പഠനത്തിനോ ജോലിയ്ക്കോ അപേക്ഷിക്കാൻ കഴിയില്ല. ചുരുക്കത്തിൽ ഒരുവർഷം നഷ്ടപ്പെടുന്ന അവസ്ഥയാണ്
ബിരുദ വിദ്യാർഥികളുടെയും മൂന്ന് സെമസ്റ്ററുകളുടെ റിസൽട്ട് പ്രസിദ്ധീകരിക്കാനുണ്ട്. സർവകലാശാലയിൽ അന്വേഷിക്കുമ്പോൾ ഉടൻ പ്രസിദ്ധികരിക്കുമെന്നാണ് ലഭിക്കുന്ന മറുപടി. എന്നാൽ എപ്പോൾ എന്നതിന് ഉത്തരമില്ല. മൂന്നാം സെമസ്റ്സ്റ്ററിന്റെ മൂല്യ നിർണയും പോലും തുടങ്ങിയിട്ടില്ല. രണ്ടാം സെമസ്റ്ററാകട്ടെ ഇപ്പോഴും അമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് പൂത്തിയായത്. സർവകലാശാലയും ഇക്കാര്യത്തിൽ കൈമലർത്തിയിരിക്കുകയാണ്. പർട്ടി ഭേദമില്ലാതെ അധ്യാപക സംഘടനകളും േവതന വിഷയത്തിൽ ഒറ്റക്കെട്ടാണ്. എന്ത് തന്നെയായായാലും സർക്കാരും സർവകലാശാലയും കണ്ണ് തുറന്ന് ഇടപെട്ടില്ലെങ്കിൽ വിദ്യാർഥികൾ പെരുവഴിയിലാകും.