വ്യാജലോട്ടറി തടയാന്‍ പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം നിര്‍ദേശിച്ച് സര്‍ക്കാരിന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. പകര്‍പ്പെടുത്താല്‍ അസാധു എന്ന് അച്ചടിച്ചുവരുന്നത് അടക്കം അച്ചടിയില്‍വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. മൂന്നുമാസത്തിനകം നടപ്പാക്കാനാകുമെന്ന് ധനമന്ത്രി ഡോ ടിഎം തോമസ് ഐസക് പറഞ്ഞു. വ്യാജലോട്ടറി വ്യാപകമാകുന്നുവെന്ന് നേരത്തെ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൂന്നുഘട്ടങ്ങളായി ലോട്ടറി അച്ചടിയിൽ പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന നിർദേശമാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്. ആദ്യഘട്ടത്തിൽ ടിക്കറ്റുകളിൽ അഞ്ചുതരം സുരക്ഷാമാനദണ്ഡങ്ങൾ പുതുതായി കൊണ്ടുവരണം. അനുകരിക്കാനോ പകർത്താനോ കഴിയാത്ത തരത്തിലുള്ള സൂക്ഷ്മമായ ലൈനുകൾ ലോട്ടറിയിൽ അച്ചടിക്കുക, സൂക്ഷ്മമായ അക്ഷരങ്ങൾ ഉപയോഗിക്കുക, പകർപ്പ് അസാധ്യമായ തരത്തിൽ സങ്കീർണമായ പാറ്റേണുകളും ബോർഡറുകളും ചേർക്കുക, പകർപ്പെടുത്താൽ അസാധു എന്ന് തെളിഞ്ഞുവരുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നിവയാണ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ.
മൂന്നുമാസത്തിനകം ഇക്കാര്യങ്ങൾ നടപ്പാക്കാനാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അച്ചടിശാലകളിൽ സി.സി.ടിവി ഏർപ്പെടുത്തും. വാട്ടർമാർക്കുള്ള പേപ്പറിലാകും ഇനി ലോട്ടറി അച്ചടി. രണ്ടാംഘട്ടമായി ബാർകോഡിങ്ങും സീക്രടട് നമ്പറിങ്ങും കൂടുതൽ ആധുനികമാക്കും. ഓൺലൈൻ വ്യാപാരസ്ഥാപനങ്ങൾ ചെയ്യുന്നതുപോലെ ലോട്ടറിയുടെ നീക്കം മനസിലാക്കാൻ മൈക്രോ ടാഗിങ് സംവിധാനവും ഏർപ്പെടുത്തും. ഈ സംവിധാനം ഒരുവർഷത്തിനകം നടപ്പാക്കാൻ സാധിക്കും. നിർദേശങ്ങൾ നടപ്പാക്കുന്നതുസംബന്ധിച്ച് സർക്കാർ അടിയന്തരതീരുമാനമെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.