െവടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ തൃശൂർ പൂരം അടക്കമുള്ള സംസ്ഥാനത്തെ ആഘോഷങ്ങളുടെ ഭാവി ആശങ്കയിൽ. ഈ വർഷത്തെ ഉത്സവ സീസൺ ആരംഭിച്ചെങ്കിലും ക്ഷേത്രങ്ങളിലും പള്ളികളിലുമുള്ള പ്രധാന വെടിക്കെട്ടുകൾക്കെല്ലാം ജില്ലാ ഭരണകൂടങ്ങൾ അനുമതി നൽകിയില്ല. വെടിക്കെട്ടിന് ഓലപ്പടക്കം പോലും ഉപയോഗിക്കരുതെന്നതാണ് പുതുക്കിയ നിബന്ധനകൾ.
പൂരങ്ങളുടെയും പള്ളിപ്പെരുന്നാളുകളുടെയും ആകർഷണമായിരുന്ന വെടിക്കെട്ട് ഈ സീസണിൽ എവിടെയും പഴയപ്രതാപത്തിൽ കാണാനായിട്ടില്ല. പാർക്കാടിപ്പൂരവും ഒല്ലൂർ, മാപ്രാണം പള്ളിപ്പെരുന്നാളുകളുമടക്കം ഉത്സവ സീസണിന്റെ തുടക്കത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ നടക്കേണ്ടിയിരുന്ന മുപ്പതിലേറെ പ്രധാന ആഘോഷവെടിക്കെട്ടുകൾക്ക് അനുമതി നിഷേധിച്ചു. ഫാൻസിവെടിക്കെട്ടല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്നാണ് നിലപാട്.
പരവൂർ ദുരന്തമാണ് നിയമങ്ങൾ കർശനമാക്കാനുള്ള പ്രധാനകാരണം. അമിട്ടും ഗുണ്ടും കുഴിമിന്നലും തുടങ്ങി ഓലപ്പടക്കം പോലും പൊട്ടിക്കരുതെന്നാണ് പെട്രോളിയം ആന്റ് എക്സ്പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ പുതിയ നിബന്ധന. രാത്രി 10നും പുലർച്ചെ ആറിനുമിടയിൽ വെടിക്കെട്ട് പാടില്ലെന്ന നിബന്ധനയും ക്ഷേത്രങ്ങൾക്കും പള്ളികൾക്കും തിരിച്ചടിയാകുന്നു.
ഇതിന് പുറമെ പലവിധ നിയന്ത്രണങ്ങളുമായി എക്സ്പ്ളോസീവ് വിഭാഗവും രംഗത്തുണ്ട്. വിവിധ വകുപ്പുകളുടെ വിവിധ സർക്കുലറുകളിലുള്ള അവ്യക്തത കൂടിയാകുമ്പോൾ ഈ തേക്കിൻകാട് മൈതാനിയിൽ നടക്കേണ്ട തൃശൂർ പൂരത്തിന്റെ ഭാവിപോലും ആശങ്കയിലാണ്. സംസ്ഥാനത്തിനപ്പുറം കേന്ദ്രവകുപ്പുകളുടേതാണ് നിയമങ്ങളെന്നത് ആശങ്ക ഇരട്ടിയാക്കുന്നു.