ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള റേഷൻ ഗുണഭോക്താക്കളുടെ കുറ്റമറ്റ പട്ടിക തയാറാക്കാനുള്ള സർക്കാർ ശ്രമം പാളി. അന്തിമപട്ടിക അംഗീകരിച്ച് നൽകാൻ പഞ്ചായത്തുകളോട് നിർദേശിച്ചെങ്കിലും പ്രതികരിച്ചത് 20 ശതമാനം മാത്രം. പഞ്ചായത്തുകളുടെ അംഗീകാരത്തിന് കാത്തുനിൽക്കാതെ പുതിയ റേഷൻ കാർഡ് അച്ചടിച്ച് വിതരണം ചെയ്യാനാണ് ഭക്ഷ്യവകുപ്പിന്റ തീരുമാനം.
ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് പഞ്ചായത്തുകളാണ് അന്തിമപട്ടിക അംഗീകരിച്ച് നൽകേണ്ടത്. എന്നാൽ ഇരുനൂറിൽ താഴെ പഞ്ചായത്തുകളേ ഗ്രാമസഭ വിളിച്ചുചേർത്ത് പട്ടികയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളു. നേരത്തെ ഭക്ഷ്യവകുപ്പ് തയാറാക്കിയ കരട് പട്ടികയ്ക്കെതിരെ 15 ലക്ഷത്തോളം പരാതികളായിരുന്നു. ഇതു പരിശോധിച്ച് അർഹരെന്നു കണ്ടെത്തിയ എട്ടുലക്ഷത്തോളം പേരെ കൂടി ഉൾപ്പെടുത്തിയാണു പട്ടിക പരിഷ്കരിച്ചത്. എന്നാൽ അർഹരല്ലാത്ത ഒട്ടേറെപ്പേർ ഇപ്പോഴും പട്ടികയിലുണ്ട്. ഇവരെ കണ്ടെത്തി ഒഴിവാക്കാനാണ് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടത്.
എന്നിട്ടും പഞ്ചായത്തുകൾ പട്ടിക കുറ്റമറ്റതാക്കി നൽകുന്നില്ലെങ്കിൽ നിലവിലുള്ള പട്ടിക വച്ച് പുതിയ റേഷൻകാർഡ് അച്ചടിക്കും. എന്നാൽ അനർഹരെന്ന് കണ്ടെത്തുന്നവരുടെ കാർഡ് വിതരണം ചെയ്യില്ല. അന്തിമ പട്ടിക രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിച്ചിരിക്കണമെന്നാണ് കേന്ദ്രനിർദേശം. അല്ലാത്തപക്ഷം റേഷൻ വിതരണം നിർത്തും.
ഭക്ഷ്യഭദ്രതനിയമം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന കൊല്ലം ജില്ലയിലെങ്കിലും ഈ മാസം പകുതിയോടെ പുതിയ റേഷൻകാർഡ് വിതരണം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചായത്തുകളുടെ കനിവിന് കാത്തുനിൽക്കേണ്ടെന്ന് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.