ജയിൽ ശിക്ഷയിൽ ഇളവു നൽകാൻ സംസ്ഥാന സർക്കാർ പരിഗണിക്കുന്നവരിൽ മാനഭംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും ശിക്ഷിക്കപ്പെട്ടവരും. വനിതാദിനമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മാനഭംഗ കേസുകളിൽ ശിക്ഷയനുഭവിക്കുന്ന അഞ്ചുപേരെയും സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ആത്മഹത്യാ പ്രേരണ, കഠിന ദേഹോപദ്രവം, വഞ്ചന തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട 11 പേരെയുമാണു ശിക്ഷാ ഇളവു നൽകി കാലാവധിക്കു മുൻപേ മോചിപ്പിക്കാൻ പരിഗണിക്കുന്നത്.
ശിക്ഷാ കാലാവധി പൂർത്തിയാകാത്ത 32 തടവുകാരെ ഈ സർക്കാർ അധികാരത്തിലേറി എട്ടു മാസത്തിനിടെ മോചിപ്പിച്ചതായും വി.കെ.ഇബ്രാഹിംകുഞ്ഞിനു രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇതിൽ 31 പേരും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരാണ്. ഒരാൾ മാനഭംഗ കേസിലും. ഇതിൽ 13 പേരും തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരാണ്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഏഴുപേരെയും നെട്ടുകാൽത്തേരിയിൽനിന്ന് അഞ്ചുപേരെയും മോചിപ്പിച്ചിട്ടുണ്ട്.
44 പേർക്ക് ഇളവിനു ജയിൽ ഉപദേശകസമിതി ശുപാർശ
ആകെ 44 തടവുകാർക്കു ശിക്ഷാ ഇളവു നൽകാനാണു ജയിൽ ഉപദേശകസമിതി ശുപാർശ. ഇതിൽ 17 പേർ കൊലക്കേസിൽ തടവ് അനുഭവിക്കുന്നവരാണ്. അബ്കാരി കേസുകളിലുള്ള ആറുപേരും വധശ്രമ കേസുകളിലെ മൂന്നുപേരും കൈക്കൂലി കേസിലെ രണ്ടു പേരും ഈ പട്ടികയിലുണ്ടെന്നു മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.
ഇതിൽ 19 പേരും കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരാണ്. തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ഒൻപത്, നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് ആറ്, വിയ്യൂർ സെൻട്രൽ ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിവിടങ്ങളിൽനിന്നു നാലുപേർ വീതം– എന്നിങ്ങനെയാണു പട്ടികയിലുള്ള മറ്റുള്ളവർ.