യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി മുങ്ങിയശേഷം മുഖ്യപ്രതി സുനിൽകുമാർ കൊച്ചിയിൽനിന്നു പുതിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ആലപ്പുഴയിലെ ഒളിയിടത്തുനിന്നു കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ കളമശേരിയിലെ കടയിൽനിന്നാണു ഫോൺ വാങ്ങിയത്.
അഭിഭാഷകനെ കാണാൻകൂടി കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഫോൺ വാങ്ങൽ. ഇതു ശരിവയ്ക്കുന്ന കടയുടമയുടെ മൊഴി പൊലീസിനു ലഭിച്ചു. ആക്രമണത്തിനു ശേഷം 17നു രാത്രി ആലപ്പുഴയ്ക്കാണു സംഘം കടന്നത്. കായംകുളത്തും പരിസരത്തും കറങ്ങിയശേഷം 19നു രാവിലെയാണു സുനിൽകുമാർ, മണികണ്ഠൻ, വിജീഷ് എന്നിവർ കൊച്ചിയിലെത്തിയത്.
അഭിഭാഷകനെ കണ്ടു മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തുകയും സുരക്ഷിതമായ ഒളിയിടം സംഘടിപ്പിക്കുകയുമായിരുന്നു ഉദ്ദേശ്യം. അഭിഭാഷകനെ കണ്ട സുനിൽകുമാർ ഒരു മൊബൈൽ ഫോൺ കൈമാറി. ഇതിനുശേഷമാണു കളമശേരിയിലെ കടയിൽ കയറി ഫോൺ വാങ്ങിയത്.
2000 രൂപയിൽ താഴെ വിലവരുന്നതാണു ഫോൺ. പ്രത്യേകിച്ച് ഏതെങ്കിലും മോഡൽ തിരക്കിയല്ല വന്നതെന്നും ധൃതിയിൽ ഒരു ഫോൺ എടുത്ത് പണം നൽകി പോകുകയായിരുന്നുവെന്നുമാണു കടയുടമയുടെ മൊഴി. ഈ ഫോണിന്റെ ഐഎംഇഐ നമ്പർ കടയുടമ വഴി പൊലീസിനു ലഭിച്ചിരുന്നു.
എന്നാൽ, പൊലീസിന്റെ നിരീക്ഷണത്തിലുള്ള ആരെയും ഈ ഫോൺ ഉപയോഗിച്ചു സുനിൽകുമാർ വിളിക്കാതിരുന്നതിനാൽ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരേസമയം പത്തിലേറെ സിം കാർഡുകൾ കൈവശം വയ്ക്കുന്ന ശീലമുള്ള സുനിൽകുമാർ ഏതു സിം ആണ് ഈ ഫോണിൽ ഉപയോഗിച്ചതെന്നും ആ ഘട്ടത്തിൽ പൊലീസിനു വ്യക്തതയില്ലായിരുന്നു.