നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികളിൽ സുനിൽ കുമാർ ഉൾപ്പെടെ മൂന്നു പേർ ആറു മാസം മുൻപ് ഒരുമിച്ചെടുത്ത സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ ഒരു സിം കാർഡും അത് ഉപയോഗിച്ചിരുന്ന ഫോണുമാണ് ഒളിവിൽ പോകും മുൻപ് സുനിൽ അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിച്ചത്.
കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ക്രിമിനൽ കേസുകളിൽ ഒന്നിൽപ്പോലും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ പ്രതി ഒളിവിൽ പോകുംമുൻപ് അഭിഭാഷകൻ വഴി കോടതിയിൽ നേരിട്ടു സമർപ്പിച്ചിട്ടില്ല. ഇതിനു പ്രതിയെ പ്രേരിപ്പിച്ച സാഹചര്യം പൊലീസ് പ്രത്യേകം വിലയിരുത്തുന്നുണ്ട്. പ്രതി ഉപയോഗിച്ചിരുന്ന മറ്റേതെങ്കിലും ഫോൺ നമ്പറിൽനിന്ന് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണോ ഇതെന്നാണു സംശയം.
അറസ്റ്റിലാകാനുള്ള മൂന്നു പ്രതികളുടേയും നീക്കങ്ങൾ അവരുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്തു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴ, കൊല്ലം ജില്ലകളിൽ പ്രതികൾക്കു സുഹൃത്തുക്കളുണ്ട്. അവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. പലരെയും ഇതിനോടകം ചോദ്യംചെയ്തു വിട്ടയച്ചു.
കുറ്റകൃത്യങ്ങളിൽ ഇവർക്കു നേരിട്ടു പങ്കാളിത്തമില്ലെങ്കിലും പ്രതികളെ സംരക്ഷിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണു പൊലീസിന്റെ നീക്കം.