കൊച്ചി ∙ നടിയോട് അതിക്രമം കാണിച്ച കേസിൽ പൊലീസിനു പിടികൊടുക്കാതെ കോടതിയിൽ കീഴടങ്ങാൻ പ്രതികൾ നടത്തിയ നാടകം അവർക്കു വിനയായി. ഗൗൺ ഒഴിവാക്കിയെങ്കിലും അഭിഭാഷകനെന്നു തെറ്റിധരിപ്പിക്കുംവിധം വസ്ത്രം ധരിക്കാൻ മുഖ്യപ്രതി സുനിൽകുമാർ ശ്രമിച്ചിരുന്നു.
എന്നാൽ ഈ വേഷത്തിൽ നേരിട്ടു കോടതിയിലേക്കു കടന്നുവന്നിരുന്നെങ്കിൽ ഒരുപക്ഷേ കോടതി പിരിയുംമുൻപേ എത്താൻ പ്രതികൾക്കു കഴിയുമായിരുന്നു. അങ്ങനെയെങ്കിൽ മജിസ്ട്രേട്ടിനു മുന്നിൽ നിന്നു ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാൻ പൊലീസും ശ്രമിക്കില്ല. എന്നാൽ ദർബാർ റോഡു വഴി രാജേന്ദ്രമൈതാനത്തിനു സമീപം ബൈക്കിലെത്തിയ പ്രതികൾ ശിവക്ഷേത്രത്തിലേക്കുള്ള കവാടം കടന്നു മതിൽ ചാടി കോടതി വളപ്പിൽ കടന്നത് പലരും ശ്രദ്ധിച്ചിരുന്നു.
ഈ നീക്കത്തിലൂടെ അഞ്ചു മിനിറ്റോളം നഷ്ടപ്പെടുത്തിയ പ്രതികൾക്ക് അഭിഭാഷകരുമായി കൂടിയാലോചിച്ച് ഉറപ്പിച്ചതു പ്രകാരം കോടതി പിരിയും മുൻപ് അകത്തു കടക്കാൻ കഴിഞ്ഞില്ല. പുതുതായി നിർമിച്ച കോടതി സമുച്ചയത്തിന്റെ പിൻഭാഗത്തെ മതിൽ രണ്ടു യുവാക്കൾ ചാടി കടന്ന വിവരം അറിഞ്ഞതോടെ നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സംഘം കോടതിയിലേക്കു കുതിച്ചെത്തി. എന്നാൽ മലയാളിയുടെ മനഃസാക്ഷിയെ ഞെട്ടിച്ച ക്രിമിനൽ കേസിലെ പ്രതികളെ സംരക്ഷിക്കാൻ പ്രതിഭാഗം അഭിഭാഷകർ സംഘം ചേർന്നു പ്രതിരോധിക്കുമെന്നു പൊലീസ് പ്രതീക്ഷിച്ചില്ല.
പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച അഭിഭാഷകർ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ തടസ്സം സൃഷ്ടിച്ചു. ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളുമായി പുറത്തു പോകാതിരിക്കാൻ കോടതി മുറിയുടെ വാതിൽ അകത്തു നിന്നു സാക്ഷയിട്ടു. അകത്തും പുറത്തും പൊലീസ് എത്തിയതോടെ അഭിഭാഷകരുടെ പ്രതിരോധം തകർത്തു പൊലീസ് പ്രതികളുമായി പുറത്തിറങ്ങി.
പിന്നീടു അഭിഭാഷകർ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു. പ്രതിയെ ക്രിമിനൽ നടപടി ക്രമം അനുസരിച്ചു 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിർദേശിച്ചതോടെ. കോടതിയും പരിസരവും ശാന്തമായി.
ശേഷം ഇങ്ങനെ
∙ സുനിയേയും വിജീഷിനേയും ഉച്ചയ്ക്ക് 1.30ന് ആലുവ പൊലീസ് ക്ലബിൽ എത്തിച്ചു. ∙ എഡിജിപി ബി. സന്ധ്യ, ഐജി ദിനേന്ദ്രകശ്യപ്, ഐജി പി. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ. ∙ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കും. ∙ സിനിമാ മേഖലയുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് പറഞ്ഞു. ∙ നടിയോടുള്ള മുൻവൈരാഗ്യം അടക്കം പരിശോധിക്കാൻ തീരുമാനം. ∙ ഇന്നു കോടതി അവധിയായതിനാൽ അതു മുതലാക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. ∙ ഗൂഢാലോചന ഇല്ല, ബ്ലാക്ക് മെയിൽ മാത്രമെന്നു പൊലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ആദ്യ മൊഴികൾ. ∙ ഇൻവെസ്റ്റിഗേഷൻ മാജിക്കല്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രഖ്യപനം ഡൽഹിയിൽ. ∙ പൊലീസിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി, വിമർശിക്കുന്നവർ സംരക്ഷിക്കുന്നത് ആരുടെ താൽപര്യമെന്നും അദ്ദേഹത്തിന്റെ ചോദ്യം. ∙ മുഖ്യപ്രതിയെ പിടിക്കാൻ സാധിച്ചതിൽ പൊലീസിനെ അഭിനന്ദിച്ചു നടി മഞ്ജു വാരിയർ. ∙ ഇരയ്ക്ക് ലഭിക്കാത്ത മനുഷ്യാവകാശം പ്രതിക്കു വേണ്ടന്നു പ്രമുഖ അഭിഭാഷകരുടെ അഭിപ്രായ പ്രകടനം. ∙ അറസ്റ്റ് തടഞ്ഞവർ നികൃഷ്ട ജീവികളെന്നു സംവിധായൻ വിനയന്റെ പ്രതികരണം. ∙ രാത്രി വൈകിയും ആലുവ പൊലീസ് ക്ലബ്ബിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടർന്നു. ∙ കേരളാ പൊലീസിലെ മുതിർന്ന രണ്ടു ചോദ്യം ചെയ്യൽ വിദഗ്ധരെ ഡിജിപി ആലുവയിലേക്കു നിയോഗിച്ചു.