പെരുമ്പാവൂർ ∙ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ മകൻ സുനിൽ കുമാറിനെ മനസ്സിൽ നിന്നു വർഷങ്ങൾക്കു മുൻപേ തള്ളിക്കളഞ്ഞതാണെന്നു പിതാവ് ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുരേന്ദ്രൻ (52). ‘അവന് അർഹമായ ശിക്ഷ കൊടുക്കണം. ജാമ്യത്തിലെടുക്കാനോ നിയമസഹായത്തിനോ ഞാനോ ബന്ധുക്കളോ പോകില്ല’ സുരേന്ദ്രൻ പറഞ്ഞു.
മകൻ ഇങ്ങനെയായതിൽ വിഷമമുണ്ടോയെന്ന ചോദ്യത്തിന് ‘‘ആദ്യകാലത്ത് ഒത്തിരി വിഷമമുണ്ടായിരുന്നു, എന്നാലിപ്പോൾ അതില്ല’’ എന്നായിരുന്നു മറുപടി. ആറു മാസം മുൻപാണ് സുനിൽ അവസാനമായി വീട്ടിൽ വന്നത്. വീട്ടിലെത്തിയാൽ തന്നോട് മിണ്ടാറില്ല. രാത്രി വന്നു രാവിലെ പോകും. വീട്ടു ചെലവിന് പണം തരികയോ വീട്ടു കാര്യങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.സഹോദരിയുടെ വിവാഹത്തിനു പോലും സുനിൽ വീട്ടിലെത്തിയില്ല. വിവാഹം നടത്തിയത് മാതാവ് ലിപ്പണിയെടുത്തുണ്ടാക്കിയ പണം കൊണ്ടാണ്. തയ്യാൽക്കാരനായും ടാപ്പിങ് തൊഴിലാളിയായും ജോലിയെടുത്ത താൻ അസുഖം മൂലം ജോലിക്കു പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
‘‘പത്താം ക്ലാസിൽ പഠിക്കുമ്പോൾ പൾസർ ബൈക്ക് മോഷ്ടിച്ചതോടെയാണ് ‘പൾസർ സുനി’ എന്ന ഇരട്ടപ്പേരു വീണത്. അന്ന് തന്റെ ഭാര്യാ സഹോദരൻ ഇടപെട്ട് വാഹനം ഉടമയ്ക്കു കൈമാറി പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ തുടരെ തുടരെ കേസുകൾ ഉണ്ടായതോടെ താനോ വീട്ടുകാരോ ഇടപെടുന്നത് അവസാനിപ്പിച്ചു. ഇപ്പോൾ സുനിലിന് വീടുമായി ബന്ധമില്ലാത്ത അവസ്ഥയാണ്.’’
സുനിൽ അറസ്റ്റിലായ വാർത്ത വരുമ്പോൾ സുരേന്ദ്രൻ സമീപത്തെ കവലയിലായിരുന്നു. ടിവിയിലൂടെയാണ് വാർത്തയറിഞ്ഞത്. അറസ്റ്റിലായതോടെ പൊലീസ് ചോദ്യം ചെയ്യലും മറ്റുള്ളവർ വീട്ടിൽ വന്നു പോകുന്നതും അവസാനിക്കുമെന്നത് ആശ്വാസമാണെന്നു സുരേന്ദ്രൻ പറഞ്ഞു.സുനിലിന്റെ വീട് ഇന്നലെ അടഞ്ഞു കിടന്നു. അമ്മ കൂലിപ്പണിക്കു പോയിരിക്കുകയായിരുന്നു. അയൽവാസികളും ടിവിയിലൂടെയാണ് വാർത്തയറിഞ്ഞത്. ചെറുപ്പം മുതൽ ഇയാളുടെ സ്വഭാവം അറിയുന്നതിനാൽ അവർക്കു പുതിയ വാർത്തകളിൽ അദ്ഭുതമില്ല.