നടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയും പെൺവാണിഭ കേസിൽ ദുബായ് പൊലീസ് അന്വേഷിച്ചിരുന്ന ‘സുനിൽ സുരേന്ദ്ര’നും ഒരാളെന്നു സൂചന. 2013–14 വർഷങ്ങളിൽ വ്യാജ പാസ്പോർട്ടിൽ പല തവണ ഇയാൾ ദുബായിലെത്തിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇപ്പോൾ സിബിഐ അന്വേഷിക്കുന്ന പെൺവാണിഭ കേസിലെ മുഖ്യപ്രതി ലിസി സോജന്റെ ഏജന്റുമാരായി ദുബായിൽ പ്രവർത്തിച്ചിരുന്ന ഡ്രൈവർമാരായ കൊടുങ്ങല്ലൂർ എറിയാട് ആവണിത്തറയിൽ എ.പി. മനേഷ്, അഴീക്കോട് തോട്ടുങ്കൽ ടി.എ. റഫീഖ്, മരട് പയ്യപ്പിള്ളി വർഗീസ് റാഫേൽ എന്നിവരുടെ മൊഴികളിലും ഡ്രൈവറായിരുന്ന സുനിൽ സുരേന്ദ്രനെ കുറിച്ചു പരാമർശമുണ്ട്.
സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പ്രലോഭിപ്പിച്ചു വിദേശത്തേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയായിരുന്നു സുനിൽ സുരേന്ദ്രൻ. ഇതേ ലക്ഷ്യത്തോടെയാണ് ഇയാൾ സിനിമക്കാരുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിക്കുന്നു. കേരളത്തിൽ നിന്ന് യുവതികളെ വിദേശത്തേക്കു കടത്തുന്നതിനു നേതൃത്വം നൽകിയ തൃശൂർ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷിന്റെ കൂട്ടാളിയായിരുന്നു സുനിൽ. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ദുബായിൽ നിന്നു മുങ്ങി. പാസ്പോർട്ട് വ്യാജമായിരുന്നതിനാൽ ദുബായ് പൊലീസിന് ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. നടിയോട് അതിക്രമം കാണിച്ച കേസിൽ മുഖ്യപ്രതിയായ പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാറെന്ന പൾസർ സുനി വിദേശത്തേക്കു കടക്കാതിരിക്കാൻ അന്വേഷണ സംഘം രാജ്യത്തെ വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് നൽകിയിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കു മൂന്നു പേരുകളിൽ പാസ്പോർട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.
ദുബായിലെ പെൺവാണിഭ സംഘത്തിനു വേണ്ടിയുള്ള മനുഷ്യക്കടത്ത് കേസ് സിബിഐ ഏറ്റെടുക്കുന്ന ഘട്ടമെത്തിയപ്പോൾ അജ്ഞാതനായിരുന്ന സുനിൽ സുരേന്ദ്രൻ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ദുബായിലെ മലയാളി സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടർന്നു 2013 പകുതിയോടെയാണു പെൺവാണിഭ കേസിൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയത്. സുരേഷ്, ലിസി സോജൻ എന്നിവർ അടക്കമുള്ള പ്രതികളെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചാണു സിബിഐ അറസ്റ്റ് ചെയ്തത്. പെൺവാണിഭ കേസിലെ പ്രതികൾ സുനിൽകുമാറിനെ തിരിച്ചറിഞ്ഞു മൊഴി നൽകിയാൽ ഇയാളെ സിബിഐയും ചോദ്യം ചെയ്യും.