ആലുവ∙ മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു ദൃശ്യങ്ങളെടുത്ത മൊബൈൽ ഫോൺ വെള്ളത്തിലെറിഞ്ഞെന്നു പൾസർ സുനി. രക്ഷപെടുന്നതിനിടെ ഫോൺ കൊച്ചിയിൽതന്നെ ഉപേക്ഷിച്ചെന്നാണു മൊഴി. യാത്രയ്ക്കിടെ ഫോൺ ഓടയിൽ ഉപേക്ഷിച്ചിരുന്നെന്നു ആദ്യം നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോൺ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.
അതേസമയം, ബ്ലാക്ക് മെയിൽ കെണിയിൽ കൂടുതൽ താരങ്ങൾ കുടുങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. മറ്റു നടിമാരുടെ നഗ്നദൃശ്യങ്ങൾ സുനി പകർത്തിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണു സുനിയുടെ മൊഴി. എന്നാൽ ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അതേസമയം, സുനിയുമായി പൊലീസ് തെളിവെടുപ്പു നടത്തി. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്. പുലർച്ചെ നടത്തിയ തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. കോടതി പരിസരത്തും നടിയെ ഇറക്കിവിട്ട സ്ഥലത്തും പരിശോധന നടത്തി.
അതിനിടെ, ഇന്നലെ മനോരമ ന്യൂസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ സുഹൃത്തിനെ കാണാൻ പോയതിന്റേതാണെന്നു സുനി മൊഴി നൽകി. ലഹരിയിലായിരുന്ന സുഹൃത്തു വാതിൽ തുറന്നില്ലെന്നുമാണു മൊഴി. എന്നാൽ വാതിൽ തുറന്നില്ലെങ്കിൽ പിന്നെ 20 മിനിറ്റ് വൈകി തിരിച്ചെത്തിയതെന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെയാണ് കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും വിജീഷിനെയും പൊലീസ് അറസ്റ്റു ചെയ്തത്. കോടതി മുറിയിൽനിന്നു ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്. പ്രതികൾ ബൈക്കിൽ കോടതി സമുച്ചയത്തിനുപിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതിൽചാടിക്കടന്നു കോടതിമുറിക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞ സമയമായതിനാൽ പ്രതികൾക്കു കീഴടങ്ങാനായില്ല. ഈ അവസരം പ്രയോജനപ്പെടുത്തി സെൻട്രൽ സിഐ എ. അനന്തലാലും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്തു.
തുടർന്ന് ആലുവ പൊലീസ് ക്ലബിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.