താനൂർ സംഘർഷത്തിനിടെ കൂടുതൽ ആക്രമണം നടത്തിയത് പൊലീസ് ഉദ്യോഗസ്ഥരെന്ന് നാട്ടുകാരുടെ സാക്ഷ്യം. സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ ടി.കെ. ഹംസയുടെ നേതൃത്വത്തിലുളള ഇടതുനേതാക്കളുടെ സംഘത്തിന് മുന്നിലും നാട്ടുകാർ പൊലീസിനെതിരെ പ്രതിഷേധവുമായെത്തി.
മുസ്്ലിംലീഗ്.സി.പി.എം സംഘർഷമാണ് താനൂരിന്റെ തീരദേശത്തെയാകെ അശാന്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടെ ജനത്തിന് കാവലാവേണ്ട പൊലീസ് അപ്രതീക്ഷിത ആക്രമണം അഴിച്ചു വിട്ടതാണ് നാട്ടുകാരെ വേദനിപ്പിച്ചത്. പൊലീസ് വീടുകളിലേക്ക് കടന്നു വന്ന് ആക്രമണം നടത്തിയെന്ന് നാട്ടുകാരെല്ലാം ആവർത്തിക്കുന്നു. തീരദേശത്തെ രണ്ടു കിലോമീറ്ററോളം വഴിയോരത്ത് കിടന്ന മുപ്പതിലേറെ വാഹനങ്ങൾ തല്ലിത്തകർത്തത് പൊലീസാണ്. സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ ഭാഗത്ത് തെറ്റ് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് ഇടതുനേതാക്കൾ ആവശ്യപ്പെട്ടു.
സി.പി.എം പിന്തുണയോടെയാണ് പൊലീസ് ജനങ്ങളെ ആക്രമിച്ചതെന്ന് മുസ്്ലിംലീഗ് ആരോപിച്ചു. കേസിൽ 32 പേര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.