ലോ അക്കാദമി പ്രശനം പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രി മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ അനിശ്ചിതകാല സമരം ശക്തമാകുന്നു. നാളെ മുതൽ ക്ലാസ്സുകൾ ആരംഭിക്കാനുള്ള മാനേജ്മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് നിരാഹാര സമരം തുടരുന്ന കെ മുരളീധരൻ എംഎൽഎയും ,വിദ്യാര്‍ഥി സംഘടനകളും അറിയിച്ചു.
ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിൽ എസ്എഫ്െഎ ഒഴികെയുള്ള വിദ്യാർഥി സംഘടനകൾ ഉറച്ചു നിൽക്കുന്നതാണ് സർക്കാരിനെയും ലോ അക്കാദമി മാനേജ്മെന്റിനെയും പ്രതിരോധത്തിലാക്കുന്നത്. വിദ്യാർഥി സമരം തുടരുന്നതിനിടെ നാളെ മുതൽ ക്ലാസുകൾ ആരംഭിക്കാനുള്ള നീക്കം മാനേജ്മെന്റ് സജീവമാക്കി.എന്നാൽ ഇത് ഏതുവിധേനെയും ചെറുക്കുമെന്ന് നിരാഹാര സമരം തുടരുന്ന കെ മുരളീധരൻ എംഎൽഎ.
സർക്കാരും മാനേജ്മെന്റും ഒത്തുകളിക്കുകയാണെന്നും പ്രിൻസിപ്പലിന്റെ രാജിവരെ സമരം തുടരുമെന്നുമുള്ള നിലപാടിലാണ് എെഎഎസ്എഫ്. ഇരുപത്തിയാറ് ദിവസം പിന്നിടുന്ന സമരത്തിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ കക്ഷികൾ രംഗതെത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാർഥി സംഘടനകൾ. പ്രതിഷേധം കൂടുതൽ ശക്തമാകുമ്പോഴും പൊലീസ് സംരക്ഷണത്തിൽ ക്ലാസ്സുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ്.