കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. ഇടക്കാല ഉത്തരവിന്റെ കാലാവധി തീരുന്ന മാർച്ച് നാലിന് ഇടുക്കി ജില്ലയിൽ കേരള കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. ജനപ്രതിനിധികളെയും കർഷകരെയും സംഘടിപ്പിച്ച് ഡൽഹിയിൽ സമരം നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം.
പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി മാർച്ച് നാലിന് അവസാനിക്കും. ഇതിന് മുമ്പ് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും തമിഴ്നാട് റിപ്പോർട്ട് നൽകാത്തതിനാൽ ഇത് വൈകും. മലയോര കർഷകരുടെ ആശങ്ക പരിഹരിക്കാൻ നടപടിയില്ലെന്നാരോപിച്ചാണ് കേരളത്തിൽ നിന്ന് പ്രതിഷേധം ഉയരുന്നത്. ഇക്കുറിയും ഇടുക്കിയിൽ നിന്നാണ് തുടക്കം. അന്തിമ വിജ്ഞാപനം ഉടൻ ഇറക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രവർത്തകർ കട്ടപ്പനയിൽ ഒരു ദിവസം ഉപവാസമിരുന്നു.
കസ്തൂരി രംഗൻ വിഷയം സംസ്ഥാന സർക്കാർ അവഗണിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഗ്രീൻ ട്രൈബ്യൂണൽ വിധി അനുസരിച്ച് കേരളത്തിന് പ്രത്രേകമായി വിജ്ഞാപനം ഇറക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
സമരമുഖത്ത് സജീവ സാന്നിധ്യമായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ഉൾപ്പെടെയുള്ള സംഘടനകൾ ഇതുവരെ പുതിയ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.