ആളിയാർ അണക്കെട്ടിൽ നിന്ന് കേരളത്തിന് അർഹതപ്പെട്ട വെളളം ലഭിക്കാത്തതിനെതിരെ സംസ്ഥാന സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഭരണമുന്നണിയിലെ ജനതാദൾ എസും വിമർശനവുമായി രംഗത്തുണ്ട്. പാലക്കാടിന്റെ കിഴക്കൻമേഖലയിലെ കർഷകസംഘടനകൾ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്.
പറമ്പിക്കുളം ആളിയാർ അണക്കെട്ടിൽ നിന്ന് വെളളം കിട്ടാതായിട്ടും ചർച്ചകൾ തുടരുകയാണെന്ന പതിവു മറുപടിയാണ് സർക്കാരിൽ നിന്നു ലഭിക്കുന്നത്. വരൾച്ച രൂക്ഷമായ ചിറ്റൂർ മേഖലയിലെ കർഷക സംഘടനകൾ തുടങ്ങിവച്ച പ്രതിഷേധം രാഷ്ട്രീയമായി ഏറ്റെടുക്കുക്കാൻ ജനതാദൾ എസും തയ്യാറായിരിക്കുന്നു. ഭരണമുന്നണിക്കൊപ്പമാണെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് ഭരണതലത്തിൽ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പരാതി. ജനതാദൾ എസിന്റെ ഭാഗമായ മാത്യു ടി തോമസ് ജലസേചന മന്ത്രിയായിട്ടും വീഴ്ചകളേറെയാണ്.
പറമ്പിക്കുളത്തു നിന്ന് ആളിയാർ അണക്കെട്ടിൽ വെളളം നിറയ്ക്കാതെ അനധികൃത കനാലുകൾ വഴി തിരുമൂർത്തി അണക്കെട്ടിലേക്ക് തമിഴ്നാട് വെളളം കടത്തുന്നു. നിരവധി നിർമാണപ്രവൃത്തികൾ നടത്തിയിട്ടും കേരളത്തിലെ ജലസേചന വനം ഉദ്യോഗസ്ഥർ മൗനം പാലിച്ചതായും ആക്ഷേപമുണ്ട്. ഇത് കണക്കിലെടുത്താണ് രാഷ്ട്രീയഭേദമെന്യേ കർഷക പ്രതിഷേധം ശക്തമാകുന്നത്.