കെ.എ.എസ്സിനെതിരായ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. കെ.എ.എസസ്ിന് സമാനമായി വനം, പൊലീസ്, സഹകരണ വകുപ്പുകളിൽ കൊണ്ടു വന്ന മധ്യതല ഉദ്യോഗസ്ഥ നിര പരാജയപ്പെട്ടെന്ന് സർവീസ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം പോലും കണക്കിലെടുക്കാതെയാണ് സർക്കാർ കെ.എ.എസ്സുമായി മുന്നോട്ട് പോകുന്നതെന്നും ജീവനക്കാർ പറയുന്നു.
കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിന് സമാനമായി മധ്യനിര ഉദ്യോഗസ്ഥരെ നിയമിച്ചത് പരജയപ്പെട്ടത് മറച്ചുവെച്ചാണ് കെ.എ.സ്സുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സെക്രട്ടേറിയറ്റിലെ ഇടത് , വലത് സംഘടനകൾ പറയുന്നു. ഗസറ്റഡഡ് തസ്തികളിലേക്ക് നേരിട്ട് നിയമനം നടത്താൻ നേരത്തെ തിരഞ്ഞെടുത്ത വകുപ്പുകളാണ് വനം, സഹകരണം, പൊലീസ്, റവന്യൂ , വിദ്യാഭ്യാസം എന്നിവ. ഇതിൽ റവന്യൂ ഒഴികെയുള്ള എല്ലാ വകുപ്പുകളിലും വേണ്ട ആലോചനയില്ലാതെ കൊണ്ടുവന്ന പരിഷ്ക്കാരം വേണ്ടെന്നു വെക്കേണ്ടി വന്നു.
റവന്യൂവകുപ്പിൽ ഡെപ്യൂട്ടി കലക്ടർ തസ്തികയാണ് കെ.എ.എസസ്ിന് സമാനമായുള്ളത്. ഇത് നിലവിൽ വന്നതുകൊണ്ട് റവന്യൂ വകുപ്പിന്റെ പ്രവർത്തനം ഒരു തരത്തിലും മെച്ചപ്പെട്ടില്ലെന്നാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ വാദം.
ഇക്കാര്യങ്ങൾകണക്കിലെടുക്കാനോ ജീവനക്കാരുമായി ചർച്ചചെയ്യാനോ സർക്കാർതയ്യാറാകാത്തതിലുള്ള പ്രതിഷേധം ശക്തമാണ്. വരും ദിവസങ്ങളിൽ നിസ്സഹകരണ സമരവും പിക്കറ്റിങും ഉൾപ്പെടെയുള്ള സമരപരിപാടികൾ ഊര്‍ജിതമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.