പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു നേരെ കൊച്ചി മറൈൻഡ്രൈവ് നടപ്പാതയിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ മറൈൻ ഡ്രൈവിൽ ഇന്ന് ‘സ്നേഹ ഇരിപ്പു സമരം’ നടത്തും. രാവിലെ 10 മണിക്കാണ് ഇവരുടെ സമരം. സദാചാര ഗുണ്ടായിസത്തിനെതിരെ ഇതേ സ്ഥലത്ത് ‘ചുംബന സമരം’ നടത്തി ശ്രദ്ധ നേടിയ ‘കിസ് ഓഫ് ലവ്’ പ്രവർത്തകരുടെ പ്രതിഷേധം ഇന്നു വൈകിട്ടും അരങ്ങേറും.
അതേസമയം, ശിവസേനയുടെ അക്രമം തടയുന്നതിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ടിനെതുടർന്ന് സെൻട്രൽ എസ്ഐ എസ്. വിജയശങ്കറിനെ സസ്പെൻഡ് ചെയ്തു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പൊലീസുകാരെ എആർ ക്യാംപിലേക്ക് സ്ഥലം മാറ്റി. പൊലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച സ്പെഷൽബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ കെ.വി. വിജയൻ നൽകിയ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കിൽ കൂടുതൽ നടപടി കൈക്കൊള്ളുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശ് അറിയിച്ചു.
ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈൻ ഡ്രൈവിലേക്കു പ്രകടനമായെത്തിയ ശിവസേനാ പ്രവർത്തകർ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകൾ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കിനിൽക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ. ദേവൻ, കെ.വൈ. കുഞ്ഞുമോൻ, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആർ. ലെനിൻ, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. മർദിച്ചതായി ആരും പരാതി നൽകിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ മുൻകൂട്ടി അറിയിച്ചശേഷം ആസൂത്രിതമായാണു കയ്യിൽ ചൂരൽവടിയുമായി ഇരുപതോളം ശിവസേന പ്രവർത്തകർ ഇന്നലെ വൈകിട്ടു നാലോടെ പ്രകടനമായി മറൈൻഡ്രൈവിലെത്തിയത്. പെൺകുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾ തടയുക, മറൈൻഡ്രൈവിലെ കുടചൂടി പ്രേമം നിർത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറും പിടിച്ചിരുന്നു.
അനുമതി വാങ്ങാതെ നടത്തിയ പ്രകടനം മറൈൻഡ്രൈവ് നടപ്പാതയിൽ പ്രവേശിക്കുന്നതിനു മുൻപു തടയാനുള്ള നടപടി പൊലീസിൽ നിന്നുണ്ടായില്ല. ചൂരലുകളുമായി എത്തിയ ശിവസേനാ പ്രവർത്തകർക്കു മുൻപിൽ പൊലീസ് നോക്കുകുത്തിയായി. മറൈൻഡ്രൈവിൽ വടക്കേ അറ്റത്തുള്ള അബ്ദുൽകലാം മാർഗ് നടപ്പാതയിൽ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളാണ് അക്രമത്തിനിരകളായത്.