സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന സ്പിന്നിങ് മില്ലുകളുടെ പുനരുദ്ധാരണത്തിന് നിയമിച്ച വിദഗ്ധസമിതിയുടെ ചെയർമാനായി അവിദഗ്ധനായ സി.ഐ.ടി.യു ട്രഷററെ നിയമിച്ചതിൽ പ്രതിഷേധം. പിൻവാതിൽ നിയമനം നടത്തി മില്ലുകളെ നഷ്ടത്തിലാക്കുന്നവരെ തന്നെ വിദഗ്ധസമിതിയിൽ അംഗങ്ങളാക്കിയെന്നാണ് ആക്ഷേപം.
പൂട്ടിക്കിടക്കുന്ന സ്പിന്നിങ് മില്ലുകൾ ലാഭത്തിൽ പ്രവർത്തിക്കാനുളള വഴികൾ കണ്ടത്തേണ്ട വിദഗ്ധ സമിതിയിലാണ് സി.ഐ.ടി.യു നേതാവ് പി. നന്ദകുമാറിനെ ചെയർമാനായി നിയമിച്ചത്. തൊഴിലാളി സംഘടനാനേതാവ് എന്നതിലുപരി നന്ദകുമാറിന് ഈ മേഖലയില്‍ വൈദഗ്ധ്യമൊന്നുമില്ല. വിദഗ്ധസമിതിയിലെ മറ്റ് രണ്ട് അംഗങ്ങൾ ഇതേ മില്ലുകളുമായി ബന്ധപ്പെട്ട അഴിമതികളിൽ ആരോപണ വിധേയരാണ്.
മില്ലുകൾ പൂട്ടിയതോടെ ഏഴായിരത്തോളം തൊഴിലാളികൾ പ്രതിസന്ധിയിലാണ്. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ തൃശൂർ കോപ്പറേറ്റീവ് സ്പിന്നിങ് മിൽ, മലപ്പുറം എടരിക്കോട് , ആലപ്പുഴ കോമളപുരം, കോഴിക്കോട് തിരുവണ്ണൂർ, കോട്ടയം ടെക്സ്ടെയിൽസ്, കൊല്ലം കോപ്പറേറ്റീവ് സ്പിന്നിങ് മില്ലുകളാണ് പൂട്ടിക്കിടക്കുന്നത്. കോട്ടയത്തെ പ്രിയദർശിനി, മലപ്പുറം കുറ്റിപ്പുറത്തെ മാൽകോടെക്സ് സഹകരണ സ്പിന്നിങ് മില്ലുകളും സാമ്പത്തിക പ്രതിസന്ധി മൂലം ഏതു സമയത്തും പൂട്ടുന്ന സ്ഥിതിയിലാണ്. സ്പിന്നിങ് മിൽ മേഖല ഗുരുതര പ്രതിസന്ധിയെ നേരിടുബോഴാണ് അവിദഗ്ധരെ ഉൾപ്പെടുത്തിയുളള സർക്കാരിന്റെ ഈ ഒളിച്ചുകളി.