നടി ആക്രമിക്കപ്പെട്ട സമയം ഒപ്പമുണ്ടായിരുന്ന ഡ്രൈവർ മാർട്ടിനെ തനിക്ക് പരിചയപ്പെടുത്തിയത് പൾസർ സുനിയെന്ന് സിനിമ പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ. പ്രമുഖ നടനെയും തന്നെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന കഥകൾ അടിസ്ഥാന രഹിതമാണെന്നും മനോജ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസം യാത്ര ചെയ്യാനുള്ള വാഹനം ക്രമീകരിച്ചയാളാണ് മനോജ് കാരന്തൂർ.
ലാൽ ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ മനോജ് കാരന്തൂർ ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മാത്രമാണ് പൾസർ സുനിയെ പരിചയപ്പെട്ടതെന്ന് അവകാശപ്പെടുന്നു.
ചിത്രീകരണത്തിന്റെ പാതി വഴിയിൽ സുനി ലൊക്കേഷനിൽ നിന്ന് പോയെന്നും ഈ സമയം സുനിയുടെ ശുപാർശ പ്രകാരമാണ് മാർട്ടിനെ ജോലിക്കെടുത്തതെന്നും മനോജ് വിശദീകരിച്ചു. ലൊക്കേഷനിലെ മാർട്ടിന്റെ പെരുമാറ്റത്തിൽ സംശയാസ്പദമായി ഒന്നുമുണ്ടായിരുന്നില്ലെന്നും മനോജ് പറഞ്ഞു.
പ്രമുഖ നടന്റെ നിർദ്ദേശ പ്രകാരം തന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ് നടിക്കെതിരായ ആക്രമണം എന്ന പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മനോജ് കാരന്തൂർ അറിയിച്ചു.