കെഎസ്ആർടിസിയുടെ ലാഭത്തിലോടുന്ന സർവീസുകൾ ഏതെന്ന് മനസിലാക്കി സമാന്തരമായി സ്വകാര്യ ബസുകളിറക്കി ഉടമകൾ ലാഭം കൊയ്യുന്നു. സർവീസിന് മോട്ടോർ വാഹനവകുപ്പിന്റെ അനുമതിയില്ല. ഒരേസമയം ഒരു പെർമിറ്റിൽ ബസുടമയുടെ മൂന്ന് ബസുകൾ ഒരേപാതയിൽ സർവീസ് നടത്തുന്നതാണ് മറ്റൊരു തട്ടിപ്പ്. മനോരമ ന്യൂസ് അന്വേഷണം.
ഗ്രാമീണമേഖലയിൽ ലാഭകരമായി കെഎസ്ആർടിസി സർവീസ് നടത്തുകയാണെന്നിരിക്കട്ടെ. അപ്പോഴേയ്ക്കും പെർമിറ്റില്ലാത്ത ഒരുപറ്റം സ്വകാര്യ ബസുകളുടെ ഒഴുക്കായിരിക്കും അങ്ങോട്ടേയ്ക്ക്. എങ്ങനെ കെഎസ്ആർടിസിയെ നഷ്ടത്തിലാക്കാം എന്ന കാര്യത്തിലാകും പിന്നീടുള്ള ഗവേഷണം. മുന്നിലും പിന്നിലുമായി ഓടി കെഎസ്ആർടിസി സർവീസിനെ ആളില്ലാ വണ്ടിയാക്കും. മികച്ച കലക്ഷൻ ഉറപ്പായാൽ സ്വകാര്യ ബസുടമ ഇത് കുത്തക സർവീസാക്കി കൂടുതൽ ബസിറക്കും. ഇതോടെ കെഎസ്ആർടിസി പിൻവാങ്ങും.
5.15 ന് പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തുന്ന സ്വകാര്യ ബസിന് പെർമിറ്റുണ്ടായിരിക്കും. എന്നാൽ ഈ പെർമിറ്റ് ബസിന്റെ മുന്നിലും പിന്നിലും ഇതേ ബസുടമയുടെ രണ്ട് ബസുകൾ സർവീസ് നടത്തും. ചുരുക്കത്തിൽ ഒരു പെർമിറ്റിന് മൂന്ന് സർവീസ്. ഇതുകൊണ്ടുള്ള ലാഭമെന്തെന്ന് ചോദിച്ചാൽ സമയം വൈകുന്നേരമായതിനാൽ നിരവധി യാത്രക്കാരുണ്ടാകും. പതിനഞ്ച് മിനിറ്റ് വ്യത്യാസത്തിൽ മുഴുവൻ യാത്രക്കാരെയും മൂന്ന് ബസുകളിലായി കയറ്റാൻ കഴിയും. അവിടെയും കെഎസ്ആർടിസി നഷ്ടക്കണക്കിൽ യാത്ര തുടരും.
രാവിലെയും വൈകിട്ടുമാണ് ഇത്തരത്തിലുള്ള നിയമലംഘനം കൂടുതലായി നടക്കുന്നത്. പരിശോധനയുണ്ടാകില്ലെന്ന് വ്യക്തമായ ബോധ്യം ഇവർക്കുണ്ട്.