ദേശസാൽകൃത റൂട്ടായ വയനാട് കോഴിക്കോട് പാതയിൽ സ്വകാര്യബസുകൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നതിനാൽ കഴിഞ്ഞ മൂപ്പത്തിയൊന്ന് വർഷംകൊണ്ട് കെഎസ്ആർടിസിക്കുണ്ടായത് കോടികളുടെ നഷ്ടം. ഉദ്യോഗസ്ഥരുടെ ഒത്താശയിൽ റൂട്ട് മാറി സർവീസ് നടത്തുന്നത് ഇരുപത്തിനാല് സ്വകാര്യബസുകളാണ്. കെഎസ്ആർടിസിയും യാത്രക്കാരും അധികൃതർക്ക് നിരവധിതവണ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും വസതിക്കൾക്ക് മുൻപിലൂടെയാണ് നിയമ വിരുദ്ധമായി സ്വകാര്യബസുകൾ ഓടുന്നത്. മാനന്തവാടി കോഴിക്കോട്, സുൽത്തൻ ബത്തേരി കോഴിക്കോട് റൂട്ടിൽ നേരിട്ട് സർവീസ് നടത്താതെ ഗ്രാമപ്രദേശങ്ങളിലൂടെ കയറിയിറങ്ങി പോകണമെന്നാണ് ചട്ടം. എന്നാൽ ഒരിടത്തുപോലും ഇങ്ങനെ കയറിയിറങ്ങാറില്ല. 1986ലാണ് വയനാട് കോഴിക്കോട് പാതയിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകി തുടങ്ങിയത്. അന്ന് തുടങ്ങിയതാണ് ഈ നിയമലംഘനം.
മോട്ടോർ വാഹനവകുപ്പും, പൊലീസും പരിശോധന നടത്തുന്ന സമയത്ത് മാത്രം യഥാർത്ഥ വഴികളിലൂടെ സ്വകാര്യബസുകൾ പോകും. അതിന് കൃത്യമായി വിവരങ്ങൾ നൽകാനും ഇടനിലക്കാരുണ്ട്. ഇതുമൂലം ദിവസേനെ രണ്ട് ലക്ഷം രൂപയോളമാണ് കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാകുന്നത്.
മുപ്പത്തിയൊന്ന് വർഷത്തിനിടയിൽ സർക്കാരും ഉദ്യോഗസ്ഥരും പലതവണ മാറിവന്നു. പക്ഷേ സ്വകാര്യബസ് ലോബി അവരെയെല്ലാം കീഴ്പ്പെടുത്തി. നഷ്ടം സഹിക്കാൻ വിധിക്കപ്പെട്ട് കെഎസ്ആർടിസി യാത്ര തുടരുന്നു.