നികുതികുടിശിക പിരിച്ചെടുക്കുന്നതിന് ഇത്തവണത്തെ ബജറ്റിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. പദ്ധതി നടത്തിപ്പ് ലക്ഷ്യം കാണാത്തതിന്റെ കാരണങ്ങൾ ബജറ്റിൽ വ്യക്തമാക്കും. ജനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റിന് മുന്നോടിയായി വ്യാപാരി വ്യവസായി സംഘടനകളും സാമ്പത്തിക-നികുതി വിദഗ്ധരും ട്രേഡ് യൂണിയനുകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ധനമന്ത്രി ബജറ്റിന്റെ സമീപനം വിശദമാക്കിയത്. ജി.എസ്.ടി. നടപ്പാക്കുന്നതിന് മുന്നോടിയായി നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കാൻ സർക്കാർ തയ്യാറാണെന്ന് ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തിലെ നിർദേശം സമർപ്പിക്കാൻ വ്യാപാരികൾക്ക് സമയം നൽകി. നികുതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പിഴയും പലിശയും അടക്കമുള്ള കാര്യങ്ങളിലാകും ഒത്തുതീർപ്പ്.
പത്തുവർഷം മുമ്പ് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കിയപ്പോൾ 600 കോടിയോളം രൂപ പിരിഞ്ഞുകിട്ടിയിരുന്നു. ഇത്തവണ അതിന്റെ മൂന്നിരട്ടിവരെ കിട്ടിയേക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. റവന്യുകമ്മി വർധിക്കുന്നതിൽ സാമ്പത്തികവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ജി.എസ്.ടി നടപ്പാകുമ്പോൾ കമ്മി കുറയുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടൽ. പദ്ധതി വിഹിതം ചെലവഴിക്കുന്നതിലുണ്ടായ കുറവിന് നോട്ടുപ്രതിസന്ധിയാണ് മുഖ്യകാരണം. ബജറ്റിന് പുറത്ത് നിക്ഷേപം ഉയർത്തും. 23ന് ചേരുന്ന കിഫ്ബി ബോർഡ് യോഗം 13000 കോടിരൂപയുടെ പദ്ധതി നിർദേശങ്ങൾ പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.