സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ ദുരുപയോഗം തടയാനാവാതെ ബോർഡ്. ശബരിമല നട അടച്ചിട്ടും 110 ഹെക്ടറിലധികം വരുന്ന നിലയ്ക്കലിൽ പതിനായിരത്തിലധികം വൈദ്യുത വിളക്കുകളാണ് ദിവസേന കത്തിക്കുന്നത്. ബില്ല് അടയ്ക്കേണ്ടതും നടപടിയെടുക്കേണ്ടതും സർക്കാർ വകുപ്പുകളാണ്.
കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്വന്തം മണ്ഡലമായ ഉടുമ്പൻചോലയിലേയ്ക്കുള്ള യാത്രയ്ക്കിടെ മന്ത്രി ശബരിമലപാതയിലെ നിലയ്ക്കലിൽ രാത്രിയിലൊന്ന് സന്ദർശിക്കുക.
ശബരിമല തീർഥാടനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും നിലയ്ക്കലിലെ 110 ഹെക്ടർ ഇപ്പോഴും പ്രകാശപൂരിതമാണ്. ഒരു തൂണിൽ മാത്രം മൂന്ന് ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു. ഇങ്ങനെ പതിനായിരത്തിലധികം വൈദ്യുതി വിളക്കുകളാണ് വെറുതെ കത്തിച്ച് കളയുന്നത്.
പ്രതിദിനം 100 കിലോ വാട്ടിലധികം വൈദ്യുതി നിലയ്ക്കലിൽ മാത്രമായി ചെലവാകുന്നു. ദേവസ്വം ബോർഡാണ് പണമടയ്ക്കുന്നത്. ബോർഡിന്റെ ദൂർത്തും വൈദ്യുതിവകുപ്പിന്റെ അനാസ്ഥയുമാണ് ഇവിടെ വെളിവാകുന്നത്. വൈദ്യുതോൽപാദനം കൂട്ടാനുള്ള ശ്രമം മാത്രമല്ല ദുർവിനിയോഗം തടയാനുള്ള ഇശ്ചാശക്തിയും ബോർഡിനുണ്ടാകണം.