മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ സംഭവത്തിൽ അന്വേഷണം ബാങ്കുകളിലേക്ക്. ഇതര സംസ്ഥാനങ്ങളിലെ ദേശസാൽകൃത ബാങ്കുകളിൽ വഴിയാണ് കുഴൽപ്പണസംഘങ്ങൾക്ക് ആവശ്യാനുസരണം ഹവാലപ്പണം കിട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
മഞ്ചേരിയിൽ രണ്ട് കേസുകളിലായി ശനിയാഴ്ച അൻപത്തിരണ്ടര ലക്ഷത്തിന്റെ രണ്ടായിരം രൂപ നോട്ടുകളാണ് പിടികൂടിയത്. കെട്ടുകള്‍ക്കുളളിലെ ഒാരോ നോട്ടും പല സീരിയൽ നമ്പറിൽ പെട്ടവയാണ്. ഏതൊക്കെ ബാങ്കുകളിൽ വിതരണത്തിന് എത്തിച്ച നോട്ടുകളാണ് കുഴൽപ്പണത്തിൽ ഉളളതെന്നാണ് പരിശോധിക്കുന്നത്. രണ്ടാഴ്ച മുൻപ് തിരൂരിൽ പിടികൂടിയ നാൽപതു ലക്ഷം രൂപയിൽ 33 ലക്ഷത്തിന്റെ രണ്ടായിരം രൂപ നോട്ടുകൾ കണ്ടെത്തിയിരുന്നു.
സംസ്ഥാനത്തിന് അകത്തും പുറത്തും പിടിച്ച ഹവലപ്പണം ആദ്യം വിതരണം ചെയ്ത ബാങ്കുകളെ തേടിയും അന്വേഷണമുണ്ട്. ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും.പൊലീസിന് പുറമേ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക നിയന്ത്രണത്തിനിടയിലും ഹവാല സംഘങ്ങൾക്ക് ആവശ്യാനുസരണം പണം ലഭ്യമാക്കിയ സ്രോതസ് അന്വേഷണത്തിൽ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.