നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം സിനിമാ നിർമാണ മേഖലയിലെ ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്താൻ പൊലീസിനു നിർദേശം. ആദ്യ ഘട്ടത്തിൽ ഡ്രൈവർമാരുടെ വിവരങ്ങളാണു ശേഖരിക്കുന്നത്.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഷൂട്ടിങ് ആവശ്യങ്ങൾക്കു നിയോഗിക്കരുതെന്നു നിർമാണ കമ്പനികൾക്കു കർശന നിർദേശം നൽകിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്രിമിനൽ സ്വഭാവമുള്ള ഡ്രൈവർമാർക്കൊപ്പം അവരെ തനിച്ചു വിട്ട നിർമാണ കമ്പനി ഉദ്യോഗസ്ഥർക്കു വലിയ വീഴ്ച സംഭവിച്ചതായാണു പൊലീസിന്റെ നിലപാട്.
ഷൂട്ടിങ് ലൊക്കേഷനുകൾ കേന്ദ്രീകരിച്ചു വൻതോതിൽ ലഹരിയുടെ ഉപയോഗം നടക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങൾ നിരീക്ഷിക്കാൻ ഷാഡോ പൊലീസിനും നിർദേശം നൽകി. പൊലീസ് തിരയുന്ന പ്രതി സുനിൽ കുമാർ ലഹരി പാർട്ടികളുടെ സംഘാടകനായിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത ബന്ധുക്കൾ സംഭവത്തിൽ മറ്റൊരു നടിക്കു പങ്കുള്ളതായി പൊലീസിനോടു സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആരോപണം സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ടു നടിക്കും അടുത്ത ബന്ധുക്കൾക്കും സംശയമുള്ള മുഴുവൻ പേരും പൊലീസ് നിരീക്ഷണത്തിലാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ചോദ്യംചെയ്യാനാണു നിർദേശം.
കേസിൽ പിടികൂടാനുള്ള പ്രതികൾക്കുവേണ്ടി കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണു പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാത്രി വൈകി രണ്ടു പേർ കസ്റ്റഡിയിലായതായും വിവരമുണ്ട്.