വാളയാർ കേസിൽ പൊലീസിന് വീഴ്ചപറ്റിയത് അംഗീകരിക്കുന്നുവെന്ന് മന്ത്രി എ.കെ.ബാലൻ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. അതേസമയം കേസിൽ മൂന്നു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ പീഡിപ്പിച്ചതിന് രണ്ടുബന്ധുക്കളടക്കം നാലുപേരാണ് ഇതിനോടകം അറസ്റ്റിലായത്.
വാളയാർ അട്ടപ്പളളം ശെൽവപുരത്തെ വീട്ടിലെത്തിയ മന്ത്രി എ.കെ.ബാലൻ മരിച്ച കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. കേസ് അന്വേഷണം സുതാര്യമായ രീതിയിൽ നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. എന്നാൽ ജനുവരി പതിമൂന്നിന് മൂത്തകുട്ടിയുടെ മരണത്തിനുശേഷം പൊലീസ് അന്വേഷണത്തിലുണ്ടായ വീഴ്ച അംഗീകരിക്കുന്നതായി മന്ത്രി പറഞ്ഞു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
നിലവിൽ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്. വീടു നിർമാണത്തിന് ഉൾപ്പെടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തതിന് രണ്ടു ബന്ധുക്കൾ ഉൾപ്പെടെ വീടുമായി അടുപ്പമുണ്ടായിരുന്ന നാലുപേരാണ് ഇതിനോടകം അറസ്റ്റിലായത്. അതേസമയം അന്വേഷണസംഘം മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.