നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കൊച്ചി കായലിൽ നാവികസേനയുടെ തിരച്ചിൽ. ഗോശ്രീ പാലത്തിൽ നിന്ന് ഫോൺ കായലിലേക്ക് വലിച്ചെറിഞ്ഞെന്ന പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നാവികസേനയുടെ സഹായം തേടിയത്. പ്രതികളെ തെളിവെടുപ്പിനായി അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി
പൾസർ സുനിയെയും വിജീഷിനേയും കൊച്ചി ഗോശ്രീ പാലത്തിലെത്തിച്ച് തെളിവെടുത്ത ശേഷമാണ് നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ തുടങ്ങിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോൺ കീഴടങ്ങാനെത്തിയപ്പോൾ ഗോശ്രീ പാലത്തിനു മധ്യത്തിൽ നിന്ന് വലിച്ചെറിഞ്ഞെന്നാണ് പൾസർ സുനിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ വീണ്ടെടുക്കാനാണ് നാവിക സേനയിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ കൊച്ചി കായലിലെ തിരച്ചിൽ. ഫോൺ വൈറ്റില ഗോൾഡ് സൂക്കിന് സമീപത്തെ സെന്റ് റിത്താസ് റോഡിലെ ഓടയിൽ ഉപേക്ഷിച്ചെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. പിന്നീട് ചോദ്യം ചെയ്യലിലാണ് ഗോത്രീ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞെന്ന് പറഞ്ഞത്.
നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത് ബ്ലാക് മെയിൽ ചെയ്യാനാണെന്ന വാദം കോടതിയിൽ നിലനിൽക്കണമെങ്കിൽ ഫോണും ദ്യശ്യങ്ങളും കണ്ടെത്തിയേ മതിയാകൂ. ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയേണ്ടതുമുണ്ട്. സുന്നി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി.