പി.കെ. കുഞ്ഞാലിക്കുട്ടി മുസ്്ലിംലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയാകും. ചെന്നൈയിൽ ചേരുന്ന മുസ്്ലിംലീഗ് ദേശീയ പ്രവർത്തകസമിതി യോഗത്തിൽ നിലവിലെ ദേശീയ ജനറൽ സെക്രട്ടറി കെ.എം. ഖാദർ മൊയ്ദീനെ ദേശീയ പ്രസിഡന്റായും തിരഞ്ഞെടുക്കുമെന്നാണ് സൂചന.
മുസ്്ലിംലീഗിന്റെ നിയമസഭ കക്ഷി നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി തനിക്ക് ദേശീയ നേതൃത്വത്തിലേക്ക് പോകുന്നതിൽ എതിർപ്പില്ലെന്ന് മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് വെളിപ്പെടുത്തിയത്.
സംസ്ഥാന രാഷ്ട്രീയത്തിലും പാർട്ടിക്കുളളിലും സ്വാധീനമുളള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം നേതാക്കൾക്കും പ്രവർത്തകർക്കും അപ്രതീക്ഷിതമായി. ഇ. അഹമ്മദിന്റെ അസാന്നിധ്യത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ ദേശീയ സെക്രട്ടറിയാക്കാൻ നേതൃത്വവും തീരുമാനിച്ചു കഴിഞ്ഞു. നിലവിൽ ജനറൽ സെക്രട്ടറിയായ തമിഴ്നാട്ടിൽ നിന്നുളള കെ.എം. ഖാദർ മൊയ്തീന് ദേശീയ അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ദേശീയ ട്രഷററാകാനാണ് സാധ്യത. നിലവിൽ ദേശീയ സെക്രട്ടറിയായ എം.പി. അബ്ദുസമദ് സമദാനിയും പി.വി. അബ്ദുൽ വഹാബ് എം.പിയും ഭാരവാഹികളായി തുടരും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യയിലാണ് ചെന്നെയിൽ ദേശീയ കൗൺലിൽ യോഗം നടക്കുക.