മംഗളൂരു ∙ പലതും പറയാനുണ്ടെന്നും അതു വൈകുന്നേരം പറയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ. വാർത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മതനിരപേക്ഷത അംഗീകരിക്കാത്ത ഒട്ടേറെപ്പേർ രാജ്യത്തുണ്ട്. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് അക്കൂട്ടർ ശ്രമിക്കുന്നത്. മാധ്യമങ്ങളും പക്ഷമുണ്ടാകണം – മതനിരപേക്ഷതയുടെ പക്ഷം. എന്നാൽ മതനിരപേക്ഷ പക്ഷത്താണെന്നു പറഞ്ഞ് വർഗീയതയ്ക്കു കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയും സംഘപരിവാർ സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ അടക്കമുള്ള പ്രതിഷേധങ്ങൾക്കു നടുവിലാണ് പിണറായി വിജയൻ മംഗളൂരുവിലെത്തിയത്. രാവിലെ 10.30ന് മലബാർ എക്സ്പ്രസിൽ മംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വല സ്വീകരണമാണ് മംഗളൂരുവിലെ പാർട്ടി പ്രവർത്തകർ ഒരുക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
വൈകിട്ടാണ് സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലി. പിണറായി വിജയനെ തടയുമെന്ന സംഘപരിവാർ ഭീഷണിയുടെ പശ്ചാത്തലത്തിൽ മംഗളൂരുവിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇന്നു രാവിലെ ആറു മുതൽ ഞായർ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിൽ സംഘപരിവാർ പ്രവർത്തകർക്കു നേരെ നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ നിന്നുള്ള സിപിഎം നേതാവായ പിണറായി വിജയൻ മംഗളൂരുവിൽ പ്രസംഗിക്കുന്നതു തടയാനായി സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തത്. ബിജെപി ഹർത്താലിനു പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, കേരള മുഖ്യമന്ത്രിക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എം.ചന്ദ്രശേഖർ പറഞ്ഞു. റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കും സുരക്ഷ ഒരുക്കും. ഹർത്താലിനിടെ വഴിതടയലോ നിർബന്ധിച്ച് സ്ഥാപനങ്ങൾ അടപ്പിക്കലോ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. ഏതങ്കിലും വിധത്തിലുള്ള ക്രമസമാധാന പ്രശ്നമുണ്ടായാൽ ഉത്തരവാദികളായവരെ ശക്തമായി നേരിടും. ഇതിന്റെ ഭാഗമായി ജില്ലയിൽ മൊത്തം 23 എക്സിക്യൂട്ടീവ് മജിസ്ട്രേട്ട്മാരെ നിയോഗിച്ചു.