എടോ എന്നു വിളിക്കുന്നത് ഒരു തരത്തിലും അരോചകമായ പദപ്രയോഗമല്ലെന്നും തന്റെ നാട്ടിൽ പരസ്പരം വിളിക്കുന്ന വാക്കാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വി.ടി.ബൽറാമിനെ മുഖ്യമന്ത്രി ‘എടോ ബലരാമാ’ എന്നു വിളിച്ചെന്നുള്ള പി.ടി.തോമസിന്റെ ആരോപണത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എടോ എന്നു വിളിക്കേണ്ട ആളെ ഇപ്പോഴും ഞാൻ എടോ എന്നു തന്നെ വിളിക്കും. അതിനു വേറെ സംശയം ഒന്നുമില്ല.
എടോ എന്ന വാക്കിന്റെ ഇപ്പുറത്തെ കെട്ടുപുള്ളി പോയാൽ തെറ്റായ വാക്കാകും. അപ്പോൾ അർഥം മാറും. ആ വാക്കു ഞാൻ ഇവിടെ വിളിച്ചോ? അങ്ങനെ വിളിക്കേണ്ട ആവശ്യമുണ്ടായോ? പി.ടി.തോമസിന്റെ മനസ്സിലുള്ള ആശയം എന്റെ നാക്കിൽ കുത്തിക്കയറ്റാൻ നോക്കേണ്ടെന്നും പിണറായി പറഞ്ഞു. ഭരണപക്ഷ എംഎൽഎമാരുടെ പുകഴ്ത്തലിൽ ഞാൻ രമിച്ചിരിക്കുകയാണെന്നു പി.ടി.തോമസ് പറയുന്നു.
ഇൗ സഭയിൽ ഇരിക്കുന്നവരിൽ എന്നെപ്പോലെ ഇത്രമാത്രം ഇകഴ്ത്തലിന് ഇരയായ ഒരാളെ വേറെ കാണാൻ കഴിയുമോ? അന്നു ഞാൻ വീണു പോയില്ലല്ലോ. അപ്പോൾ പുകഴ്ത്തൽ കേട്ടാൽ ഉയരുകയുമില്ല. ഞാൻ എവിടെയാണോ നിൽക്കുന്നത് അവിടെത്തന്നെ നിൽക്കും. എന്തും പറയാം മഹതാ, എന്തും പറയാം വഷളാ എന്നൊരു ചൊല്ലുണ്ട്. നിയമസഭയിൽ ആകുമ്പോൾ എന്തും വിളിച്ചു പറയാവുന്ന അവസ്ഥ ഉണ്ടാകുന്നത് ശരിയല്ല-പിണറായി പറഞ്ഞു.