എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. അഭിമാനസ്തംഭമായ സ്ഥാപനത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാൻ ശ്രമിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തൽ. കോളജിലെ പൂർവ വിദ്യാർഥി സംഗമ പരിപാടി മഹാരാജകീയത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
തലമുറകളുടെ സംഗമത്തിനാണ് മഹാരാജാസ് കോളജ് അങ്കണം സാക്ഷ്യം വഹിച്ചത്. പൂർവ വിദ്യാർഥി സംഗമത്തിനെത്തിയ പ്രമുഖരെയെല്ലാം സാക്ഷി നിർത്തിയായിരുന്നു കോളജിൽ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങളിലെ അതൃപ്തി പ്രകടിപ്പിച്ചത്. കസേര കത്തിച്ച വിദ്യാർഥികളെ മാത്രമല്ല ഇതിന് കൂട്ടുനിന്ന അധ്യാപകരെയും മുഖ്യമന്ത്രി പേരെടുത്തു പറയാതെ വിമർശിച്ചു.
കോളജിൽ പഠിച്ച കാലത്തെ നല്ല ഓർമകൾ പങ്കുവച്ച മമ്മൂട്ടി പഴയ കാലത്തെ സുഹൃത്തുക്കളെ തിരിച്ചറിയാൻ കഴിയാത്തതിന്റെ നിരാശയും പങ്കുവച്ചു. മഹാരാജാസിലെ പൂർവ വിദ്യാർഥികളായ ധനമന്ത്രി തോമസ് ഐസക്, മുൻ കേന്ദ്ര മന്ത്രി വയലാർ രവി, എൽ ഡി എഫ് കൺവീനർ വൈക്കം വിശ്വൻ, പി.ടി.തോമസ് എം എൽ എ ,ഇൻഫോസിസ് സ്ഥാപകൻ എസ്.ഡി.ഷിബുലാൽ എന്നിവരും മഹാരാജകീയത്തിന്റെ ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു.