തൃശൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ വിയ്യൂരിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്നു വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി. ഇന്റർനെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാർട് ഫോണുകൾ, ഇവ ചാർജ് ചെയ്യാനുള്ള രണ്ടു പവർ ബാങ്കുകൾ, ഡേറ്റ കേബിളുകൾ, മൂന്നു സിം കാർഡുകൾ എന്നിവയാണു ജയിലറുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിൽ പിടിച്ചത്. സ്മാർട് ഫോണിൽ വ്യാജ ഐഡി സൃഷ്ടിച്ച് ഇവർ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നോ എന്ന കാര്യം ജയിൽ അധികൃതർ പരിശോധിക്കുന്നുണ്ട്.
രണ്ടാഴ്ച മുൻപു കൊടി സുനി സെല്ലിനുള്ളിൽ ഫോണിൽ സംസാരിക്കുന്നതു ക്യാമറയിൽ പകർത്താൻ ശ്രമിച്ചതിനു വാർഡർക്കെതിരെ ജയിൽവകുപ്പ് മെമ്മോ അയച്ചിരുന്നു. ഈ സംഭവം ജയിൽ ഡിഐജി അന്വേഷിക്കുന്നതിനിടെ വീണ്ടും ഫോൺ പിടിച്ചത് അധികൃതരെ ഞെട്ടിച്ചു. ടിപി കേസ് കുറ്റവാളികൾ ജയിലിനുള്ളിൽ തുടരുന്ന അരാജകവാഴ്ച വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു ചൊവ്വാഴ്ച രാത്രി ജയിലറുടെ നേതൃത്വത്തിലുള്ള സംഘം സെൽ റെയ്ഡ് ചെയ്തത്. മുഖ്യപ്രതി കൊടി സുനിയുടെയും അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയുടെയും സെല്ലിനുള്ളിൽ കണ്ട കാഴ്ച ജീവനക്കാരെ അമ്പരപ്പിച്ചു.
ഫോൺ ഒളിപ്പിച്ചു വയ്ക്കുന്നതിനു പകരം പവർ ബാങ്കുമായി ബന്ധിപ്പിച്ചു പരസ്യമായി ചാർജ് ചെയ്യാനിട്ട നിലയിലായിരുന്നു സുനിയുടെ ഫോൺ. മുഹമ്മദ് ഷാഫിയുടെ ഫോൺ സെല്ലിനുള്ളിൽ അലസമായി കിടക്കുന്ന അവസ്ഥയിലും. വിശദമായ തിരച്ചിലിൽ രണ്ടു പവർ ബാങ്കുകളും രണ്ടു ഡേറ്റ കേബിളുകളും മൂന്നു സിം കാർഡുകളും പിടിച്ചെടുത്തു.
രണ്ടു വർഷം മുൻപു കോഴിക്കോട് ജില്ലാ ജയിലിൽ ഷാഫി സ്മാർട് ഫോൺ ഉപയോഗിച്ചതു കയ്യോടെ പിടിക്കപ്പെട്ടിരുന്നു. ടിപി കേസ് പ്രതികൾ ഒന്നിച്ചെടുത്ത സെൽഫി ജയിലിനുള്ളിൽനിന്നുതന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതാണു വിവാദത്തിനിടയാക്കിയത്. ഷാഫി പതിവായി സ്മാർട് ഫോൺ ഉപയോഗിക്കുന്നുണ്ടെന്നാണു ജയിൽ അധികൃതരിൽനിന്നു ലഭിക്കുന്ന സൂചന. ഇവർക്കു ഫോണിന്റെ ബാറ്ററി ചാർജ് ചെയ്തു നൽകാൻ ചില ജീവനക്കാർ പണം വാങ്ങുന്നുണ്ടെന്നു നേരത്തെ വ്യക്തമായിരുന്നു. ദിവസവും ബാറ്ററി ചാർജ് ചെയ്ത് എത്തിക്കാനുള്ള ബുദ്ധിമുട്ടുമൂലം പവർ ബാങ്ക് വാങ്ങി നൽകിയെന്നാണു സൂചന.
ഡേറ്റ കേബിൾ എന്തിന്? സംശയം പലവഴിക്ക്
ജയിലിനുള്ളിൽനിന്നു ഫോൺ പിടികൂടിയ സംഭവം ആദ്യത്തേതല്ലെങ്കിലും ഡേറ്റ കേബിൾ പിടിക്കപ്പെട്ടത് അത്യപൂർവമാണെന്നാണു ജയിൽ അധികൃതർ നൽകുന്ന വിവരം. സാധാരണഗതിയിൽ മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കാനും ഫയലുകൾ കൈമാറ്റം ചെയ്യാനുമാണു ഡേറ്റ കേബിളുകൾ ഉപയോഗിക്കുന്നത്. ഇവ കൊടി സുനിയുടെയും ഷാഫിയുടെയും സെല്ലുകളിൽ എങ്ങനെ എത്തി എന്നതിനേക്കാൾ ഇവർ എന്തിന് ഉപയോഗിച്ചു എന്നതാണ് ജീവനക്കാരെ അലട്ടുന്ന ചോദ്യം.
വിഡിയോ അടക്കമുള്ള ഫയലുകൾ കൈമാറ്റം ചെയ്യാൻ ഡേറ്റ കേബിളുകൾ വ്യാപകമായി ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്നു പറയുന്നു. ഫോണിന്റെ ഉള്ളടക്കം പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരും. രഹസ്യ പാസ്‌വേഡ് ഉപയോഗിച്ചു സംരക്ഷിച്ചാണ് ഇരുവരും ഫോൺ ഉപയോഗിച്ചിരുന്നത് എന്നതു കൗതുകകരമായ മറ്റൊരു വിവരം.