പെട്രോൾ പമ്പ് അനുവദിക്കുന്നതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ പ്രക്ഷോഭത്തിന്. വയനാട്ടിൽ ബുധനാഴ്ച ഇരുപത്തിനാല് മണിക്കൂർ പമ്പുകൾ അടച്ചിടും. നടപടിയുണ്ടായില്ലെങ്കിൽ ഇരുപത്തിമൂന്നാംതീയതി സംസ്ഥാനത്തെ എല്ലാ പമ്പുകളും അടച്ചിടാനും ഉടമകൾ തീരുമാനിച്ചു. മനോരമ ന്യൂസാണ് പെട്രോൾ പമ്പ് വ്യവസായത്തിലെ അഴിമതിക്കഥകൾ പുറത്ത് കൊണ്ടുവന്നത്.
അഴിമതിക്ക് ഇന്ധനം എന്ന മനോരമ ന്യൂസ് വാർത്താപരമ്പരയെത്തുടർന്നാണ് കൽപറ്റയിൽ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ അടിയന്തര സംസ്ഥന എക്സിക്യൂട്ടീവ് യോഗം ചേർന്നത്. മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്ന തെളിവുകൾ അടിസ്ഥാനമാക്കി സർക്കാർ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ പമ്പുകൾക്ക് അനുമതി നൽകാൻ ഏകജാലക സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശം വന്നതിനുശേഷം അനുവദിച്ച എൻഓസികൾ പിൻവലിക്കണമെന്നും ആവശ്യമുണ്ട്.
ഏകജാലക സംവിധാനം ഉടൻ നടപ്പിലാക്കണമെന്ന് പമ്പുടമകൾ പറഞ്ഞു. ഇതിനുശേഷമെ പുതിയതിന് അനുമതി നൽകാവു. നിലവിൽ കേരളത്തിലെ ഏഴുപത് ശതമാനം പമ്പുകളും വ്യാപാരവരുമാന സ്ഥിരതയില്ലാതെയാണ് പ്രവർത്തിക്കുന്നത്.