പെട്രോൾ പമ്പുകള്‍ വഴിവിട്ട് അനുവദിക്കുന്നതിലുള്ള അഴിമതിക്ക് ഒത്താശ നല്‍കുന്നത് പത്ത് സര്‍ക്കാര്‍ വകുപ്പുകൾ. ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് നടത്തുന്ന അഴിമതിയോട് സര്‍ക്കാരും കണ്ണടയ്ക്കുന്നു. മനോരമ ന്യൂസ് അന്വേഷണം , അഴിമതിക്ക് ഇന്ധനം തുടരുന്നു.
റവന്യൂവകുപ്പിൽ ഇടനിലക്കാരുടെ സാന്നിധ്യം വെളിപ്പെടുത്തുന്ന വാക്കുകൾ. പണം കൊടുത്താൽ പുതിയ പെട്രോൾ പമ്പിന് എൻഒസി ശരിയാക്കിത്തരും. വില്ലേജ് ഓഫിസർമുതൽ കലക്ടറുടെ മേശവരെ നീങ്ങുന്ന ഫയലിന് യാതൊരു തടസവുമുണ്ടാവില്ല. ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി ലഭിക്കണമെങ്കിൽ സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണസ്ഥാപനം, പൊതുമരാമത്ത് വകുപ്പ്, ലീഗൽ മെട്രോളജി, മലീനികരണ നിയന്ത്രണ അതോറിറ്റി, നഗരാസൂത്രണം, വൈദ്യുതിബോർഡ്, ജിയോളജി, ആരോഗ്യം എന്നിങ്ങനെ വിവിധ വകുപ്പുകളുടെ അനുമതി നേടിയെടുക്കണം. ഇതെല്ലാം ഇടനിലക്കാരന്റെ കൈയിൽ ഭദ്രം. മുതിർന്ന റവന്യൂ ഉദ്യോഗസ്ഥര്‍ പെട്രോൾ പമ്പുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് അന്വേഷണം നേരിടുന്നതും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. എങ്കിലും നടപടികൾ മാത്രം ഉണ്ടാകുന്നില്ല.
പൊതുവിതരണ മേഖല നിയന്ത്രിക്കേണ്ട സിവിൽ സപ്ലൈസ് വകുപ്പും കണ്ണടച്ചിരിക്കുന്നു. പമ്പുകൾ തമ്മിലുള്ള ദൂരപരിധിയും വിപണി സാധ്യതും പരിശോധിച്ചിരുന്നെങ്കിൽ അനധികൃത പമ്പുകൾക്ക് പൂട്ട് വീണേനെ.
ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്ന കേന്ദ്രനിർദേശത്തിനും പുല്ലുവില. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തെ വെല്ലുവിളിച്ച് നടത്തുന്ന നിർമാണങ്ങളും ചോദ്യം ചെയ്യപ്പെടുന്നില്ല. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇന്ധനം സൂക്ഷിച്ച് എണ്ണക്കമ്പനികൾ അപകടം ക്ഷണിച്ച് വരുത്തുന്നു. ഇന്ധനം നിറച്ചശേഷംമാത്രം നടക്കുന്ന അഗ്നിശമന സേനയുടെ സുരക്ഷാ പരിശോധനകളും പരസ്യമായ പ്രഹസനംമാത്രം.