ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസമന്ത്രിയെയും എസ്എഫ്ഐയെയും രൂക്ഷമായി വിമർശിച്ചു സിപിഐ ദേശീയ നിർവാഹകസമിതി അംഗം പന്ന്യൻ രവീന്ദ്രൻ. ചർച്ചയിൽ മന്ത്രി പത്തു മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കിൽ സമരം ശനിയാഴ്ച തീർന്നേനെയെന്നും മാനേജ്മെന്റ് തീരുമാനങ്ങൾ അംഗീകരിക്കാനായിരുന്നെങ്കിൽ എസ്എഫ്ഐ എന്തിനാണു സമരം ചെയ്തതെന്നും പന്ന്യൻ ചോദിച്ചു.
ലോ അക്കാദമിക്കു മുന്നിലെ എഐവൈഎഫ് സമരപ്പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരിലെ മികച്ച മന്ത്രിയും അധ്യാപകരിലെ മികച്ച അധ്യാപകനുമായ സി.രവീന്ദ്രനാഥ് സഹനശക്തി കാട്ടിയിരുന്നെങ്കിൽ പത്തു മിനിറ്റുകൊണ്ടു സമരം തീർക്കാമായിരുന്നു.
എന്നാൽ അദ്ദേഹത്തിനു ചർച്ചയിൽനിന്ന് എഴുന്നേറ്റുപോകാനുള്ള സന്ദർഭം ഉണ്ടാക്കി. ആരാണ് അങ്ങനെ ഉണ്ടാക്കിയതെന്ന് എല്ലാവർക്കും അറിയാം. അതു നേരത്തേ തീരുമാനിച്ചു സമരം പിൻവലിച്ച ഒരു കൂട്ടരായിരുന്നുവെന്ന്, എസ്എഫ്ഐയുടെ പേരു പരാമർശിക്കാതെ പന്ന്യൻ പറഞ്ഞു. നേരത്തേ സമരം പിൻവലിച്ചുവെങ്കിൽ പിന്നെയെന്തിനാണു ചർച്ചയ്ക്കു വിളിച്ചത്.
അതിനു കാരണം നേരത്തേ സമരം പിൻവലിച്ചവരുമായി ഉണ്ടാക്കിയ കരാർ തെറ്റാണെന്നു വിദ്യാഭ്യാസമന്ത്രിക്കു ബോധ്യമുണ്ട് എന്നതാണ്. മാനേജ്മെന്റ് തീരുമാനങ്ങൾ അംഗീകരിക്കാനായി എസ്എഫ്ഐ സമരം നടത്തേണ്ട കാര്യമില്ലായിരുന്നുവെന്നും വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വിദ്യാഭ്യാസമന്ത്രി വീണ്ടും ചർച്ചയ്ക്കു മുൻകൈ എടുക്കണമെന്നും പന്ന്യൻ ആവശ്യപ്പെട്ടു.