പാലക്കാട്∙ വാടക വീട്ടിൽനിന്നു പുത്തനൊരു വീടിലേക്ക് എലിസബത്തിന് ഇനി കൈയെത്തും ദൂരം. പുത്തൂർ മഠത്തിലെ വേദിയിൽ ഇന്നലെ മാതാ അമൃതാനന്ദമയിയുടെ അദ്യ അനുഗ്രഹം എലിസബത്തിന്. മാറോടു ചേർത്ത് കവിളിൽ അമർത്തി ചുംബനം. പിന്നെ അവളുടെ കുഞ്ഞു മുഖം കൈവെള്ളയിൽ കോരിയെടുത്ത് കാര്യങ്ങൾ തിരക്കി. എലിസബത്തിന് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. സ്വപ്നമാണോ എന്നവൾ ചുറ്റും നോക്കി.
കുഞ്ഞു മനസ്സിനെ നൊമ്പരപ്പെടുത്തുന്ന വേദനകൾ തമിഴിൽ അവൾ പങ്കുവച്ചു. ‘മോളുടെ വേദനകൾ എഴുതി അവിടെ ഏൽപ്പിച്ചേക്കു..അമ്മ വേണ്ടതു ചെയ്യും’. അവളെ ആശ്വസിപ്പിച്ച് അമൃതാനന്ദമയി യാത്രയാക്കി. വൈകിയില്ല, മഠത്തിൽനിന്നു അറിയിപ്പു വന്നു, എലിസബത്തിന് അമൃതാനന്ദമയി വീട് പണിതു നൽകും. കഴിഞ്ഞ ദിവസം പുത്തൂർ മഠത്തിലെത്തിയ മാതാ അമൃതാനന്ദമയിക്കു മുന്നിൽ അനുഗ്രഹം തേടിയെത്തിയ പെൺകുട്ടിയുടെ ചിത്രവും പിന്നീട് വഴിയോരത്ത് അമ്മയ്ക്കും സഹോദരനോടുമൊപ്പം ഇരുന്നു കുഞ്ഞു സഞ്ചികൾ വിൽക്കുന്ന അവളുടെ കഥയും മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്നാണ് കാണാൻ മഠം അധ്യക്ഷൻ സ്വാമി പ്രണവാമൃതാനന്ദപുരി വഴിയൊരുക്കിയത്. അമൃതാനന്ദമയിയുടെ പാലക്കാട് സന്ദർശനം കഴിയുന്നതോടെ ഇന്നു രാത്രി എലിസബത്തും മധുരയ്ക്ക് വണ്ടികയറും. പക്ഷാഘാതം ബാധിച്ചു തളർന്ന അച്ഛന്റെ അടുത്തേക്കു ഓടിയെത്താൻ അവൾക്കു കൊതിയായി. ജല്ലിക്കെട്ട് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരോട് പറയാൻ കുഞ്ഞു സഞ്ചിയിലൊളിപ്പിച്ച കഥകളും ഏറെയുണ്ട്.