അണ്ടല്ലൂരിലെ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ കൊലപാതകം ആർഎസ്എസ് ആസൂത്രണം ചെയ്തതാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും സഹോദരിയും തമ്മിൽ സ്വത്തുതർക്കമുണ്ടെന്നും നേരത്തേ ഈ കേസിൽ അറസ്റ്റിലായ സന്തോഷിനെ സിപിഎം പ്രവർത്തകനാണു ജാമ്യത്തിലിറക്കിയതെന്നും ജയരാജൻ പറഞ്ഞു.
കൊലപാതകത്തെക്കുറിച്ചു പൊലീസ് സമഗ്ര അന്വേഷണം നടത്തണം. സന്തോഷിന്റെ വീട്ടുമുറ്റത്തുനിന്നു മണം പിടിച്ച പൊലീസ് നായയെത്തിയത് മറ്റൊരു ആർഎസ്എസ് പ്രവർത്തകന്റെ വീട്ടുമുറ്റത്താണ്. തളിപ്പറമ്പ് ആർഎസ്എസ് കാര്യാലയത്തിനു നേരെ നടന്ന ആക്രമണത്തിലും പാർട്ടിക്കു പങ്കില്ല. ഹർത്താലിന്റെ മറവിൽ ജില്ലയിലെമ്പാടും ആർഎസ്എസ് ആസൂത്രിതമായി അക്രമം സംഘടിപ്പിച്ചിരിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു.
കണ്ണൂരിലും തളിപ്പറമ്പിലും സിഐടിയു ഓഫിസുകൾ, കണ്ണൂർ എൻജിഒ യൂണിയൻ ഓഫിസ്, തളിപ്പറമ്പ് സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് എന്നിവയ്ക്കു നേരെ ബോംബേറും കല്ലേറുമുണ്ടായി. കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണബോർഡുകൾ തകർത്തു. സംസ്ഥാന സ്കൂൾ കലോൽസവത്തെ ഹർത്താലിൽ നിന്നൊഴിവാക്കുമെന്നു പറഞ്ഞെങ്കിലും മൽസരാർഥികൾക്കു ഭക്ഷണം ലഭ്യമാക്കാൻ തുറന്ന ഹോട്ടലുകൾ അടപ്പിച്ചു.
കലോൽസവത്തിന്റെ പ്രധാനവേദിയെ ലക്ഷ്യം വച്ച് ആർഎസ്എസ് പ്രകടനമായെത്തി. ജില്ലയിൽ സമാധാനമുണ്ടാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ കൊലപാതകമുണ്ടായത്. അതിനെ സമചിത്തതയോടെ കണ്ട് അന്വേഷണം നടത്തുന്നതിനു പകരം പ്രകോപനമുണ്ടാക്കുകയാണ് ആർഎസ്എസ് ചെയ്യുന്നത്. കൊലപാതകത്തിൽ ഏതെങ്കിലും സിപിഎം പ്രവർത്തകൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പാർട്ടി സംരക്ഷിക്കില്ലെന്നും ജയരാജൻ പറഞ്ഞു.