അവയവദാനത്തിന് സർക്കാർ നിരീക്ഷണം കർശനമാക്കുന്നു. മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കുന്ന സമിതിയില്‍ സർക്കാർ ഡോക്ടർ ഉണ്ടാവണമെന്നും നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്തണമെന്നും നിബന്ധന വരും. ജീവിച്ചിരിക്കെ അവയവദാനം നടത്തുന്നവരുടെ റജിസ്ട്രി സൂക്ഷിക്കണം. ചൂഷണം ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് ആരോഗ്യ െസക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ഡോക്ടർ എസ് ഗണപതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കുന്നത്. നാലംഗ ഡോക്ടർ സംഘമാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്. ഇതിലൊരാൾ ആശുപത്രിക്കു പുറത്തുനിന്നുള്ള ഡി എം ഇ അംഗീകരിച്ച പാനലിൽപ്പെട്ട സർക്കാർ ഡോക്ടറോ സ്വകാര്യ ഡോക്ടറോ ആകാം. എന്നാൽ ഇനി മുതൽ സർക്കാർ ഡോക്ടറുടെ സാന്നിധ്യം നിർബന്ധമാക്കും.നടപടിക്രമങ്ങൾ മുഴുവൻ വീഡിയോയിൽ പകർത്തണമെന്നതാണ് മറ്റൊരു സുപ്രധാന നിർദ്ദേശം. രാജ്യത്തു തന്നെ ആദ്യമായാണ് ഈ പരിഷ്കാരങ്ങൾ.
മസ്തിഷ്കമരണം സംഭവിക്കുന്നവരുടേയും അവയവങ്ങൾ സ്വീകരിക്കുന്നവരുടേയും വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ട്.എന്നാൽ കരൾ,വൃക്ക തുടങ്ങിയവ ദാനം ചെയ്യുന്ന ജീവിച്ചിരിക്കുന്ന ദാതാക്കളുടേയോ സ്വീകർത്താക്കളുടേയോ ഒരുവിവരവും സർക്കാരിന്റെ പക്കലില്ല. ഇവരുടെ രജിസ്ട്രി തയാറാക്കും. മാനദണ്ഡങ്ങൾ കർശനമാക്കുകയും കൂടുതൽ സുതാര്യത കൈവരികയും ചെയ്യുന്നതോടെ അവയവദാനത്തിന് കൂടുതൽ പേർ സന്നദ്ധരാകുമെന്നും ചൂഷണങ്ങൾ അവസാനിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റ പ്രതീക്ഷ.