രാഷ്ട്രീയത്തിലെ ഏറ്റവും മാന്യനായ വ്യക്തിയായിരുന്നു മുൻ എം.എൽഎ പടിഞ്ഞാറേക്കര പി.സി. ചെറിയാനെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പൊതുപ്രവർത്തകന്റെ എളിമയും മാന്യതയും എന്നും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഉമ്മൻ ചാണ്ടി അനുസ്മരിച്ചു. പി.സി. ചെറിയാന്റെ ജന്മശതാബദി ആഘോഷങ്ങളുടെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.സി.ചെറിയാനെക്കുറിച്ചുള്ള ഗ്രന്ഥം കിങ് ഒാഫ് ഹാർട്സ് ചടങ്ങിൽ പ്രകാശനം ചെയ്തു.
നാലുപതിറ്റാണ്ടിലധികം പൊതുപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പി.സി. ചെറിയാന്റെ ഒാർമകൾക്ക് നൂറുവയസ്. ജന്മശതാബ്ദി ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കുടുംബാഗംങ്ങളും സുഹൃത്തുക്കളും ഒത്തു ചേർന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നപ്പോഴും ഏറ്റവും ഹൃദ്യമായ ബന്ധമായിരുന്നു തങ്ങൾ തമ്മിൽ ഉണ്ടായിരുന്നതെന്ന് പുതുപ്പള്ളിയിലെ തന്റെ കന്നി വിജയത്തിന് കാരണക്കാരനായ പി.സി. ചെറിയനെക്കുറിച്ച് ഉമ്മൻ ചാണ്ടി അനുസ്മരിച്ചു.
സ്നേഹം നിറഞ്ഞ ഒാർമകളാണ് എന്നും പി.സി. ചെറിയാനെക്കുറിച്ചുള്ളതെന്ന് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു പറഞ്ഞു. പി.സി.ചെറിയാനെക്കുറിച്ച് അഞ്ജലി മത്തായി രചിച്ച കിങ് ഒാഫ് ഹാർട്സ് എന്ന ഗ്രന്ഥം ചടങ്ങിൽ ജസ്റ്റിസ് കെ.ടി.തോമസ് എം.ജി. സർവകലാശാല മുൻവൈസ് ചാൻസർ ഡോക്ടർ സിറിയക് തോമസിന് നൽകി പ്രകാശനം ചെയ്തു.
മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, ഡോ,ഡി ബാബു പോൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ, സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ, ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.