അന്യായ വില ഈടാക്കി പെട്രോൾ പമ്പുകളിൽ സ്ഥാപിച്ച എമർജൻസി സ്വിച്ചുകളുടെ പണം എണ്ണക്കമ്പനികൾ തിരികെ നൽകേണ്ടി വരും. സിവിൽ സപ്ലൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പമ്പുടമകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള പവർ സ്വിച്ച് അഞ്ചിരട്ടി വിലയീടാക്കിയാണ് പമ്പുകളിൽ സ്ഥാപിച്ചെന്ന വാർത്ത മനോരമന്യൂസാണ് പുറത്ത് കൊണ്ടുവന്നത്
പെട്രോൾ പമ്പുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന്റെ പേരിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ തീവെട്ടിക്കൊള്ള നടത്തുന്നതായി മനോരമന്യൂസിൻറെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഐഒസിയുടെ പമ്പുകളിൽ അടിയന്തരസാഹചര്യങ്ങളിൽ വൈദ്യുതി ബന്ധം വിഛേദിക്കാൻ സ്ഥാപിച്ച എമർജൻസി പുഷ്ബട്ടൺ എന്ന പവർസ്വിച്ച് സ്ഥാപിച്ചായിരുന്നു പണം ഈടാക്കൽ. ഈ സംവിധാനം അടിച്ചേൽപിച്ച ശേഷം സ്വിച്ചിനും ഇതിനൊപ്പം സ്ഥാപിച്ച എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കറും ചേർത്ത് പമ്പുടമകളിൽ നിന്ന് ഈടാക്കിയത് ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപ വരെയായിരുന്നു.
എന്നാൽ കൊച്ചിയിലെ പ്രമുഖ ഇലക്ട്രിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ഈ സംവിധാനം നാലായിരത്തില എഴുനൂറ്റി എഴുപത്തി രണ്ട് രൂപയ്ക്ക് വാങ്ങാനുള്ള ക്വട്ടേഷൽ എടുത്താണ് ഇതിലെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.
കഴിഞ്ഞദിവസം സിവിൽ സപൈസ് വകുപ്പ് മന്ത്രി തിലോത്തമൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പമ്പുടമകൾ ഈ പണം തട്ടൽ ഉന്നയിച്ചു. കരാറുകാരനുമായി സംസാരിച്ച ശേഷം ഇക്കാര്യത്തിൽ പണം തിരികെ നൽകുന്നത് പരിഗണിക്കാമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉറപ്പുനൽകിയതായി പമ്പുടമകൾ അറിയിച്ചു.