നോട്ടുക്ഷാമം മറികടക്കാൻ നാളെമുതൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പണം നേരിട്ട് ട്രഷറികളിലേക്ക്. കെ.എസ്.എഫ്.ഇ, ലോട്ടറി, ബവ്റിജസ് കോർപറേഷൻ എന്നിവയിൽ നിന്ന് ശരാശരി അറുപത്തിയഞ്ച് കോടിയിലേറെ രൂപ നാളെ മുതൽ നേരിട്ട് ട്രഷറികളിലെത്തുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ.
നേരത്തെ ഈ സർക്കാർ സ്ഥാപനങ്ങൾ ബാങ്കിലായിരുന്നു പണം അടച്ചിരുന്നത്. അവിടെ നിന്ന് ഓൺലൈനായി ട്രഷറികളിലേക്ക് കൈമാറും. എന്നാൽ ട്രഷറികൾക്ക് വേണ്ട പണം നോട്ടായി ബാങ്കുകൾ നൽകാത്ത സാഹചര്യത്തിലാണ് ഈ സംവിധാനം ധനവകുപ്പ് പരിഷ്കരിച്ചത്. കെ.എസ്.എഫ്.ഇയിൽ നിന്ന് കഴിഞ്ഞ ദിവസം തന്നെ ട്രഷറികളിലേക്ക് നേരിട്ട് പണം അടച്ചുതുടങ്ങിയിരുന്നു. 40 കോടിയോളം രൂപയാണ് കെ.എസ്.എഫ്.ഇ നേരിട്ട് ട്രഷറികളിലേക്ക് അടയ്ക്കുന്നത്. പ്രതിദിന കലക്ഷൻ അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. 20 കോടിരൂപയുടെ ലോട്ടറി വിൽപന പ്രതിദിനം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതിൽ 15 കോടിരൂപ നോട്ടുകളായി തന്നെ നാളെ മുതൽ ട്രഷറികളിൽ അടയ്ക്കും.
ബവ്റിജസ് കോർപറേഷന് മുമ്പ് പ്രതിദിനം 28 കോടിരൂപയുടെ വിറ്റുവരവുണ്ടായിരുന്നു. എന്നാൽ പാതയോരമദ്യനിരോധനം വന്നതോടെ ഇത് 19 കോടിരൂപ വരെയായി താഴ്ന്നു. ഇതിൽ 10 കോടിരൂപ നികുതിയാണ്. ഈ തുകയും നാളെ മുതൽ നേരിട്ട് ട്രഷറിയിലേക്ക് എത്തും. ഫെബ്രുവരിമാസത്തോടെ സംസ്ഥാനവ്യാപകമായി ട്രഷറികൾ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് സംവിധാനത്തിലേക്ക് മാറിയിരുന്നു.
ഇതോടെ വിവിധ റജിസ്ട്രേഷൻ ഫീസുകൾ, സ്റ്റാംപ്-മുദ്രപ്പത്ര നികുതികൾ എന്നിവയും നേരിട്ട് ട്രഷറികളിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം കൂടി ചേരുന്നതോടെ നാളെ മുതൽ ട്രഷറികളുടെ പ്രവർത്തനം സുഗമമായി നടക്കുമെന്നണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഇന്നലെ ട്രഷറികളുടെ പ്രവർത്തനത്തിന് 96 കോടിരൂപ വേണ്ടയിടത്ത് ബാങ്കുകൾ നൽകിയത് 52 കോടിരൂപ മാത്രമായിരുന്നു.
Advertisement