വികസനം മുടക്കികളെ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുറത്തുളള ചിലസംഘടനകളാണ് ഇതിന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് കൂടി ഉൾപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമെന്നും നന്ദിപ്രമേയത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി ഉൾപ്പടെയുള്ള വികസന പദ്ധതികൾക്കുനേരെ വ്യാപകമായ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ചില സംഘടനകളെ മുഖ്യമന്ത്രി വിമർശിച്ചത്
വിജിലൻസിന്റെ കാര്യത്തിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത മുഖ്യമന്ത്രി വകുപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഹൈക്കോടതിയുടെ അതേ ബഞ്ചിൽ നിന്നുതന്നെ മാര്‍ഗനിര്‍ദേശം വരുന്നത് അഭികാമ്യമാണെന്നും പറഞ്ഞു. ഐഎഎസ്സുകാരുമായി സർക്കാരിന് ഒരുപ്രശ്നവുമില്ല. കേരള അഡ്മിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയം സഭ വോട്ടിനിട്ട് പാസാക്കി