തിരുവനന്തപുരം∙ ഒരു നിമിഷം ലീല ദൈവത്തെ കണ്ടു– അമ്മിണിയിലൂടെ. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനുമിടയിൽ വീണു മരണത്തെ മുഖാമുഖം കണ്ട ലീലയെ കൈപിടിച്ചു ജീവിതത്തിലേക്ക് ഉയർത്തിയത് അമ്മിണിയാണ്. കാൽവിരലിൽ ചെറിയ മുറിവുമായി, പ്ലാറ്റ്ഫോമിൽനിന്നെണീറ്റു സ്തബ്ധയായിനിന്ന ലീലയെ തന്റെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കാനും മറന്നില്ല അമ്മിണി. മണക്കാട്ട് ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു വർക്കല പാലച്ചിറ കൃഷ്ണവിലാസത്തിൽ അമ്മിണിയും സഹോദരി ശാന്തയും സഹോദരീ ഭർത്താവ് വിജയനും തലസ്ഥാനത്തെത്തിയത്.
മടങ്ങിപ്പോകാനായി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ െട്രയിൻ കാത്തിരിക്കുകയായിരുന്നു മൂവരും. ഈ സമയം യാത്രക്കാരെ ഇറക്കാൻ ചെന്നെ–എഗ്‌മോർ ട്രെയിൻ ഒന്നാം നമ്പർ ട്രാക്കിൽ പിടിച്ചിട്ടിരുന്നു. പെട്ടെന്നു ട്രെയിൻ മുന്നോട്ടെടുത്തു. പതുക്കെ നീങ്ങിത്തുടങ്ങുന്ന ട്രെയിനിൽനിന്ന് ഒരു സ്ത്രീ ചാടിയിറങ്ങാൻ ശ്രമിക്കുന്നതാണ് അമ്മിണി കാണുന്നത്. ട്രെയിൻ വേഗം കൂടുന്നതിനിടെ സ്ത്രീ ട്രെയിനിനും പ്ളാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്കു വീഴുന്നതു കണ്ട് അമ്മിണി കുതിച്ചെത്തി; നിമിഷനേരംകൊണ്ടു കയ്യിൽ പിടിച്ചു സ്ത്രീയെ പ്ലാറ്റ്ഫോമിനു മുകളിലേക്കു വലിച്ചിട്ടു.
പിന്നീടാണ് എന്താണു സംഭവിച്ചതെന്നു മറ്റുള്ളവർക്കു മനസ്സിലായത്. ലീലയ്ക്കു പ്രഥമ ശുശ്രൂഷ നൽകി. യാത്രയ്ക്കിടെ നിർത്തിയിടുന്ന സ്റ്റേഷനുകളിൽവച്ചു ട്രെയിൻ വൃത്തിയാക്കുന്ന ജോലിയാണു ലീലയ്ക്ക്. ചെന്നൈ– എഗ്‌മോർ ട്രെയിൻ വൃത്തിയാക്കിക്കൊണ്ടിരിക്കെ സിഗ്‌നൽ നൽകിയത് അറിയാതെയാണു ചാടാൻ ശ്രമിച്ചത്. ആ ചാട്ടം രണ്ടാം ജന്മത്തിലേക്കുള്ളതാണെന്നു വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലീല ഇപ്പോഴും.