ഭാരിച്ച ചെലവ് താങ്ങാനാകാതെ കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടര്‍ചികില്‍സ ഉപേക്ഷിക്കുന്നു. പലരും ഇതിനകം മരണത്തിന് കീഴടങ്ങി. കാരുണ്യ ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹായപദ്ധതികളുടെ ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അവയവമാറ്റം കഴിഞ്ഞ ആയിരത്തോളം പേരുടെ ആരോഗ്യപരിരക്ഷയ്ക്ക് പെന്‍ഷന്‍ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പായില്ല.
തുടർചികിൽസയിലേ ചെറിയൊരു പിഴവുമതി അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻ നഷ്ടപ്പെടാൻ. സാധാരണക്കാരന് തുണയാകേണ്ട സർക്കാർ നിയന്ത്രണത്തിലുള്ള മരുന്ന് വിൽപനകേന്ദ്രങ്ങളും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് തുണയാകുന്നില്ല,. വൻ വിലയാണ് ഇവിടങ്ങളിൽ പോലും മരുന്നിനായി ഈടാക്കുന്നതെന്നാണ് നേരിട്ടുള്ള അന്വേഷണത്തിലും ഞങ്ങൾക്ക് ബോധ്യമായത്.
കരൾ രോഗികളായ എഡ്വേർഡിനും മനോജിനുമൊപ്പമാണ് കൊച്ചിയിലെ സർക്കാർ മരുന്നുവ്യാപാരകേന്ദ്രങ്ങളിൽ ഞങ്ങൾ ചെന്നത് . വിപണി വിലയിലേതിനേക്കാൾ 20 ശതമാനത്തിൽ കുറച്ച് മരുന്ന് നൽകാൻ ഇവരാരും തയ്യാറല്ല. കാരുണ്യ ഫാർമസിയിലാകട്ടെ പ്രതിരോധശേഷി നിയന്ത്രിച്ചു നിർത്തുന്ന ഒൗഷധം മാത്രമാണ് സ്റ്റോക്കുള്ളത്. ഒടുവിൽ ആശ്രയം സ്വകാര്യ മരുന്ന് വിൽപനശാലകൾ തന്നെ . പതിവുകാരായതിനാൽ 30ശതമാനം വിലകുറച്ച് അവർ മരുന്നു തന്നു. പതിവായി കഴിക്കുന്ന മരുന്നിൽ ചെറിയൊരുമാറ്റം പോലും ശരീരം താങ്ങില്ല.
കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയവരിൽ രണ്ട് വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കുന്നവർ എത്രയെന്നൊന്നും കണ്ടെത്താൻ ശ്രമിക്കുന്നതും ഈ ഘട്ടത്തിൽ നന്നായിരിക്കും. ഇത്തരത്തിൽ ഒരു കണക്കെടുപ്പ് ഇതുവരെ നടന്നിട്ടില്ല. കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ ആകെ ആയിരത്തിൽ താഴെയേ വരു. ന്യയവിലയ്ക്ക് മരുന്ന് മാസം ചെറിയൊരു പെൻഷൻ തുടങ്ങി ഒട്ടേറ വാഗ്ദാനങ്ങൾ മുൻധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒന്നും പക്ഷേ നടപ്പായില്ലെന്ന് മാത്രം.