ലൈംഗികഅതിക്രമത്തില് നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച പോക്സോ നിയമം നിലവില്‍ വന്നശേഷം തലശേരി അഡീഷണല്‍ ജില്ലാകോടതിയില്‍ മാത്രം കെട്ടിക്കിടക്കുന്നത് അഞ്ഞൂറ്റിഅമ്പതിലേറെ കേസുകള്‍. മൂന്നുവര്‍ഷത്തിനിടയില്‍ തീര്പ്പുകല്പ്പിക്കാനായത് പത്തില്‍താഴെ കേസുകള്‍. കുട്ടികളുടെ സംരക്ഷണത്തിനായി ആരംഭിച്ച നിയമം തന്നെ കുട്ടികളെ വീണ്ടും പീഡനത്തിന് ഇരയാക്കുന്നതോടെ വിചാരണക്ക് ഭയപ്പാടോടെ കാത്തിരിക്കുകയാണ് പെണ്‍കുട്ടികള്‍
കുട്ടികള്‍ ലൈംഗീക അതിക്രമത്തിന് ഇരയായ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരു മാസത്തിനുള്ളില്‍ ഇരയുടെ മൊഴിയെടുക്കണമെന്നാണ് നിയമം. പിന്നീട് കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ കുട്ടിയെ ആ ആഘാതത്തില്‍ നിന്ന് മോചിപ്പിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് 2013 പോക്സോ നിയമം നിലവില്‍ വന്നത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചാലും വിചാരണനടക്കാന് ഇരകള്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. അതായത് കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഫാ.റോബിന് ശിക്ഷലഭിക്കണമെങ്കില് നിലവിലെ കണക്കനുസരിച്ച് മൂന്നുവര്‍ഷം കഴിയും.
പെണ്‍കുട്ടി ജന്മം നല്കിയ കുഞ്ഞിന് മൂന്നുവയസാകുമ്പോള്‍ ആ കുഞ്ഞിനേയും കൂട്ടി വിചാരണക്ക് ഹാജരാകേണ്ടി വരും. സംസ്ഥാനത്ത് കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമാണ് പോക്സോ കോടതി നിലവിലുള്ളത്.കോഴിക്കോട് ഇരുന്നൂറ്റി അമ്പതില്‍ താഴെ കേസുകളും കൊച്ചിയിലും തിരുവനന്തപുരത്തും മൂന്നൂറില്‍ താഴെ കേസുകളും കെട്ടിക്കിടക്കുമ്പോള്‍ അഞ്ഞൂറ്റിഅമ്പതില് അധികം കേസുകള്‍ വിചാരണക്കായി കാത്തിരിക്കുന്ന തലശേരിയില്‍ പോക്സോക്ക് പ്രത്യേക കോടതി അനുവദിച്ചിട്ടില്ല. നേരിട്ട് ഏല്‍ക്കേണ്ടി വന്ന പീഡനത്തേക്കാളും വലിയ പീഡനം പ്രായപൂര്‍ത്തിയാകുമ്പോള്‍ കോടതിമുറിക്കുള്ളില്‍ ഏല്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ വീണ്ടും പഴയതകര്ച്ചയിലേക്ക് വീഴുമെന്ന് ഈ മേഖലയിലെ ഡോക്ടര്‍മാരും പറയുന്നു.
നീണ്ടകാലത്തെ വിചാരണകാത്തിരിപ്പിന് നില്‍ക്കാതെ കേസ് പകുതി വഴിക്ക് ഉപേക്ഷിച്ചുപോകുന്നതോടെ പ്രതികളും ശിക്ഷയില്‍ നിന്ന് രക്ഷപെടും. കേസ് നടപടികളില്‍ കാണിക്കുന്ന ആവേശം പ്രതികള്‍ക്ക് ശിക്ഷവാങ്ങികൊടുക്കുന്നതുവരെ നീണ്ടാല്‍ നമ്മുടെ കുട്ടികള്‍ ഒരുപരിധിവരെയെങ്കിലും സംരക്ഷിക്കപ്പെടും